NEWS

ഇന്ത്യക്കാരായ പലരും രാജ്യത്തെ ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല; യോഗിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട സംഭവം രാജ്യത്ത് വലിയ പ്രതിഷേധമാണ്‌ സൃഷ്ടിച്ചത്. യോഗിസര്‍ക്കാരിനെതിരെ എങ്ങും പ്രതിഷേധം അലയടിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഇന്ത്യക്കാരായ പലരും രാജ്യത്തെ ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്നത് ലജ്ജാകരമായ സത്യമാണ്. യുപി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസും ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നുപറയുമ്പോള്‍ അതിനര്‍ത്ഥം മറ്റുപല ഇന്ത്യക്കാര്‍ക്കും എന്ന പോലെ അവര്‍ക്കും അവള്‍ ആരുമായിരുന്നില്ല എന്ന് തന്നെയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

സംഭവം നടന്ന ആദ്യഘട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന വാദമാണ് യു.പി പോലീസ് ഉന്നയിച്ചത്. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ പോലും അന്വേഷണം നീങ്ങുന്ന അവസ്ഥയുണ്ടായി. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമവിലക്കേര്‍പ്പെടുത്തുകയും സന്ദര്‍ശകരെ തടയുകയും ചെയ്തിരുന്നു. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനിടയായതോടെ രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യു.പി പോലീസിന്റെ എതിര്‍പ്പ് മറികടന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു.

ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്ന് ബന്ധുക്കളുടെ എതിര്‍പ്പ് വകവെയ്ക്കാതെ പുലര്‍ച്ചെ 2.45 ഓടെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

മൃതദേഹം എത്രയും വേഗം സംസ്‌കരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് മൃതദേഹം പോലീസ് തന്നെ സംസ്‌കരിച്ചത്. ഹിന്ദുമത ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയില്‍ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പോലീസ് അത് അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും മനുഷ്യമതില്‍ തീര്‍ത്ത് പോലീസ് മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്തുനിന്ന് അകറ്റി നിര്‍ത്തി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 14നായിരുന്നു ദാരുണമായ സംഭവം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പത്തൊന്‍പതുകാരിയെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം നാക്ക് മുറിച്ചെടുക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ കേസില്‍ പൊലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിവരം അറിയിച്ചിട്ടും ഇടപെടാന്‍ വൈകിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചിരുന്നു.

കൃഷിയിടത്തില്‍ പുല്ലുപറിക്കാന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് അമ്മ ബോധരഹിതയായ രീതിയില്‍ മകളെ കണ്ടെത്തുകയായിരുന്നു.

Back to top button
error: