NEWS

കാലാവസ്ഥാ വ്യതിയാനത്തിനോട് പൊരുതുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ണായകം: ഗ്രേറ്റ

കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന ആ പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. മാത്രമല്ല യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ക്ഷണിക്കപ്പെട്ട ഈ മിടുക്കി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പറയുന്ന വാക്കിലെ വിശ്വാസ്യതയും ധൈര്യവും തന്നെയാണ് ഈ കൊച്ചുമിടുക്കിയിലെ മിടുക്കും. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബിഡന് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.

കാലാവസ്ഥാ വ്യതിയാനത്തിനോട് പൊരുതുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ണായകമാണൈന്ന് ഗ്രേറ്റ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റയുടെ പ്രതികരണം.

”ഞാന്‍ ഒരിക്കലും പാര്‍ട്ടി രാഷ്ട്രീയത്തില്‍ ഇടപെടില്ല. പക്ഷെ വരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് അതിനും മുകളിലും എല്ലാത്തിനുമപ്പുറവുമാണ്” ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു. കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകളെ അവഗണിച്ച ട്രംപ് ദേഷ്യം നിയന്ത്രിക്കനാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് പ്രവര്‍ത്തിക്കേണ്ടതെന്നായിരുന്നു ഒരിക്കല്‍ പ്രതികരിച്ചത്.

കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടതിന് ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയറായി ഗ്രെറ്റയെ തെരഞ്ഞെടുത്തിരുന്നു. ഇതിനോട് പ്രതികരിച്ച് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഗ്രെറ്റയെ വിമര്‍ശിച്ചത്. ‘ഇത് വളരെയധികം ചിരിപ്പിക്കുന്നു. ദേഷ്യം നിയന്ത്രിക്കാനാണ് ഗ്രെറ്റ പ്രവര്‍ത്തിക്കേണ്ടത്. അതിന് ശേഷം സുഹൃത്തുമായി ഒരു നല്ല സിനിമയ്ക്ക് പോകണം. ചില്‍ ഗ്രെറ്റ, ചില്‍’- ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്.

Back to top button
error: