NEWS

കൊല്ലം മെഡിക്കല്‍ കോളേജില്‍ ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റ്

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യമായി. അത്യാസന്ന നിലയില്‍ കഴിയുന്ന കോവിഡ് രോഗികളേയും മറ്റ് രോഗികളേയും ചികില്‍സിക്കുന്നതിനാല്‍ വെന്റിലേറ്ററിന്റെയും ഓക്‌സിജന്റെയും ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ദ്രാവക ഓക്‌സിജന്‍ പ്ലാന്റ് അടിയന്തരമായി സ്ഥാപിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വെറും 7 ദിവസം മാത്രം എടുത്ത് സ്ഥാപിച്ച ദ്രാവക ഓക്‌സിജന്‍ പ്ലാന്റ് ആശുപത്രിയില്‍ മുഴുവന്‍ സമയവും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

300 ഓക്‌സിജന്‍ സിലിണ്ടറുകള്‍ വയ്ക്കുവാന്‍ കഴിയുന്ന ഓക്‌സിജന്‍ പ്ലാന്റാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടിയതോടെയാണ് പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കിയത്. ഇപ്പോള്‍ സ്ഥാപിച്ച ദ്രാവക ഓക്‌സിജന്‍ പ്ലാന്റ് നിലവിലുള്ള സംവിധാനത്തേക്കാള്‍ 25 ശതമാനത്തോളം സാമ്പത്തിക ചെലവ് ചുരുക്കാന്‍ സഹായയിക്കുന്നു.

300 സിലിണ്ടറുകള്‍ എന്നതിലുപരി പുതിയ സംവിധാനത്തില്‍ 300 കെ.എല്‍.ഡി യൂണിറ്റ് ദ്രാവക ഓക്‌സിജന്‍ ശേഖരിച്ച് വയ്ക്കുവാനുള്ള ശേഷിയുണ്ട്. മാത്രമല്ല അനാവശ്യമായ ഓക്‌സിജന്റെ നഷ്ടവും ഈ സംവിധാനം വഴി നിയന്ത്രിക്കാന്‍ കഴിയും. ഇത് രോഗികള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകുന്നതാണ്.

Back to top button
error: