NEWS

സിപിഎം പ്രവര്‍ത്തകന്‍ സനൂപിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതി നന്ദന്‍ പിടിയില്‍

തൃശ്ശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സനൂപിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതി നന്ദന്‍ പിടിയില്‍.

തൃശ്ശൂര്‍ ജില്ലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇനി മൂന്നു പ്രതികളെ കൂടിയാണ് കേസില്‍ പിടികൂടാനുള്ളത്.പിടികൂടിയ നന്ദന്‍ ഇപ്പോള്‍ കുന്നംകുളം എ സിപി ഓഫീസിലാണുള്ളത്.നന്ദന്റെ പഴഞ്ഞി പോര്‍ക്കുളത്തുള്ളഭാര്യ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നന്ദന്റെ പാസ്പോര്‍ട്ടും മറ്റു രേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു.വിദേശത്ത് ജോലി ചെയ്തിരുന്ന നന്ദന്‍ രാജ്യം വിടാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും എയര്‍ പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട സനൂപിനോപ്പം ഉണ്ടായിരുന്നവരില്‍ പരിക്കേറ്റവരുടെ മൊഴി പ്രകാരം എട്ട് പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്.ഇതില്‍ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്. നന്ദന്‍, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി ബംജ്‌റഗദള്‍ പ്രവര്‍ത്തകരാണ് പരിക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഇവരില്‍ നിരവധി കേസുകളില്‍ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിക്കൊന്നതെന്നുമാണ് സനൂപിനൊപ്പമുണ്ടായിരുന്നവരുടെ മൊഴി.നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു. ഇതോടെ സനൂപിനൊപ്പമുണ്ടായിരുന്നവരെ പിന്തുടര്‍ന്ന് കുത്തിയെന്നാണ് പൊലീസിന് നല്‍കിയ മൊഴി.

ചിറ്റിലങ്ങാട് സ്വദേശിയായ ഒരു സുഹൃത്തിന്റെ പ്രശ്‌നം പരിഹരിക്കാനാണ് സനൂപും കൂട്ടരും വന്നത് .ഇത് മുതലാക്കി ക്രിമിനല്‍ സംഘം സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുക ആയിരുന്നു.

അച്ഛനും അമ്മയും ചെറുപ്പത്തിലെ നഷ്ടമായ സനൂപിനെ വല്യമ്മ ആണ് വളര്‍ത്തിയത്. പഠിക്കാനുള്ള സൗകര്യമൊക്കെ ഒരുക്കിക്കൊടുത്തത് പാര്‍ട്ടി ആയിരുന്നു. ഇരുപത്തിയഞ്ചാം വയസില്‍ ബ്രാഞ്ച് സെക്രട്ടറിയുമായി. സേവന മേഖലയില്‍ സജീവമായിരുന്നു സനൂപ്.

Back to top button
error: