NEWS

ശബരിമല ദര്‍ശനത്തിന് ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാകും മണ്ഡലകാലത്ത് ദര്‍ശനം.

അതേസമയം, തിരുപ്പതി മാതൃകയില്‍ ശബരിമലയില്‍ ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശയുണ്ട്‌. മാസ പൂജയ്ക്ക് അഞ്ചു ദിവസം കൂടി ദര്‍ശനം അനുവദിക്കാമെന്നും ശുപാര്‍ശയുണ്ട്. വിശ്വാസപരമായ കാര്യങ്ങളില്‍ തന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ദര്‍ശനം വേണ്ടവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തുള്ളവര്‍ക്കും ഇത് നിര്‍ബന്ധമാണ്. രജിസ്ട്രേഷന് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.

തീര്‍ഥാടനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പ്രതിദിനം 1000 പേര്‍ക്കാകും പ്രവേശനം. ശനിയും ഞായറും 2000 പേരെ അനുവദിക്കും. അടുത്ത ഘട്ടം പ്രതിദിനം 5000 പേര്‍ക്കു വരെ ദര്‍ശനം അനുവദിക്കാമെന്നാണ് വിലയിരുത്തല്‍. 10 വയസ്സിനു താഴെയും 65 നു മുകളിലുമുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. 10 വയസ്സിനു താഴെയുള്ളവര്‍ക്ക് ദര്‍ശനത്തിന് അനുവാദമില്ല. 65 നു മുകളിലുള്ളവര്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനു പുറമേ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സമിതി ശുപാര്‍ശ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഓണ്‍ലൈന്‍ ദര്‍ശനം, മാസ പൂജയ്ക്ക് കൂടുതല്‍ ദിവസം ദര്‍ശനം എന്നിവയില്‍ തന്ത്രിയുടെ തീരുമാനം അനുസരിച്ചായിരിക്കും നടപടി.

Back to top button
error: