NEWS

ധോണിയെപ്പോലെ ധോണി മാത്രം: സഞ്ജു സാംസണ്‍

ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം സീസണ്‍ കത്തിക്കയറുമ്പോള്‍ ആരാധകരുടെ ക്രിക്കറ്റ് പ്രേമികളുടെയും മനസ്സില്‍ തന്റേതായ ഇരിപ്പിടം നേടി മുന്നേറുകയാണ് സഞ്ജു സാംസണെന്ന മലയാളി. ലോകശ്രദ്ധ മുഴുവന്‍ തന്നിലേക്കെത്തിക്കാന്‍ പോന്ന പ്രകടനമാണ് കഴിഞ്ഞ കളികളില്‍ സഞ്ജു പുറത്തെടുത്തത്. സഞ്ജു ബാറ്റ് കൊണ്ട് ആര്‍ക്കൊക്കെയോ മറുപടി കൊടുക്കുകയാണെന്നും പരക്കേ ശ്രുതിയുണ്ട്. സഞ്ജുവിനെയും ധോണിയേയും ചേര്‍ത്തായിരുന്നു കൂടുതലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാലിപ്പോള്‍ ആരാധകരോട് സഞ്ജു തന്നെ പറഞ്ഞിരിക്കുന്നത് താനൊരിക്കലും ധോണിയാകാന്‍ ശ്രമിക്കുന്നില്ലെന്നും, ആര്‍ക്കും അതിന് കഴിയില്ലെന്നുമാണ്.

തന്നെയും ധോണിയേയും ചേര്‍ത്തുള്ള താരതമ്യങ്ങള്‍ സഞ്ജു തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം എം.പി യായ ശശി തരൂര്‍ അടുത്ത ധോണിയാണ് സഞ്ജുവെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീര്‍, ശ്രീശാന്ത് എന്നിവര്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ആര്‍ക്കും ധോണിയെപ്പോലെ ആകാന്‍ കഴിയില്ലെന്ന് എനിക്കുറപ്പാണ്. ആരും അതിന് ശ്രമിക്കുകയും ചെയ്യരുത്. ധോണിയെപ്പോലെ കളിക്കുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് അതിന് ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം. ധോണിയെപ്പോലെ കളിക്കാന്‍ ശ്രമിക്കുന്നത് എന്റെ ചിന്തകളില്‍പ്പോലുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണദ്ദേഹം. ക്രിക്കറ്റ് എന്ന കളിയിലേയും. ഞാന്‍ എന്റെ കളിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എനിക്കെന്ത് ചെയ്യാനാകും എന്ന് മാത്രമാണ് നോക്കുന്നത്. ഏറ്റവും മികച്ച പ്രകടനം എങ്ങനെ പുറത്തെടുക്കാം, എങ്ങനെ മത്സരങ്ങള്‍ ജയിക്കാം എന്നൊക്കെയാണ് ചിന്തിക്കുന്നത്.-സഞ്ജു പറഞ്ഞു

Back to top button
error: