NEWS

പെണ്‍കുഞ്ഞെന്ന് കരുതി ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന് ഭര്‍ത്താവ്‌; ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു

ലക്‌നൗ: പെണ്‍ശിശുഹത്യകള്‍ കുറഞ്ഞിരുന്നതാണെങ്കിലും പല സ്ഥലങ്ങളിലും പുറംലോകം അറിയുന്നില്ലെന്ന് മാത്രം. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന വാര്‍ത്ത മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്. ഭാര്യ ആറാമതും ജന്മം നല്‍കാനിരിക്കുന്നത് പെണ്‍കുഞ്ഞിനാണെന്ന് കരുതി ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം.

ഭാര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അതേസമയം,കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞായിരുന്നു.

അനിതാ ദേവിക്കും പന്നാലാലിനും അഞ്ച് പെണ്‍കുഞ്ഞുങ്ങളായിരുന്നു. ആറാമത് ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞാണെന്ന ഗ്രാമത്തിലെ പൂജാരിയുടെ വാക്ക് വിശ്വസിച്ച് മദ്യപിച്ചെത്തിയ പന്നാലാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് തയാറല്ലെന്ന് അവര്‍ പറഞ്ഞതിനെ തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവിലായിരുന്നു ആക്രമണം. അരിവാള്‍ കൊണ്ട് വയറുകീറിമുറിച്ചായിരുന്നു ആക്രമണം. ഭാര്യയുടെ ഉദരത്തില്‍ വളരുന്നത് ആണ്‍കുഞ്ഞാണെന്ന് അറിയാതെയായിരുന്നു പന്നാലാലിന്റെ ക്രൂരത. സംഭവത്തില്‍ പന്നാലാലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

അയല്‍വാസികളാണ് അനിതാ ദേവിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അനിതാ ദേവിയുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ഗര്‍ഭപാത്രത്തിനു ഗുരുതരമായി പരുക്കേറ്റതിനാല്‍ വീണ്ടും ഗര്‍ഭം ധരിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Back to top button
error: