TRENDING

കോവിഡ് ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നേടിയെടുത്ത പുരോഗതികളെ ഇല്ലാതാക്കുമോ?: ലോകബാങ്ക്

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി ലോകത്ത് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ദരിദ്രരാജ്യങ്ങള്‍ ഉള്‍പ്പെടെ കോവിഡ് ഭീഷണിയിലായതിനാല്‍ എല്ലാ മേഖലകളേയും അവ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോവിഡില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് ലോകബാങ്ക. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നേടിയെടുത്ത പുരോഗതികളെ ഇവ ഇല്ലാതാക്കുമോ എന്ന ഭയമാണ് ലോകബാങ്ക് പങ്കുവെയ്ക്കുന്നത്.

2020ലെ ഹ്യൂമന്‍ കാപിറ്റല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ നിഗമനം. പല രാജ്യങ്ങളും പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങള്‍ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച വര്‍ഷങ്ങളാണ് കടന്നു പോയത്. എന്നാല്‍ കോവിഡിന്റെ വരവോടെ ഈ മേഖലകള്‍ കടുത്ത ഭീഷണി നേരിടുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭാവിക്കും സാമൂഹ്യ ക്ഷേമത്തിനും മനുഷ്യ മൂലധനം വളരെ പ്രധാനപ്പെട്ടതാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിവ്യാഡ് മല്‍പാസ് പറയുന്നു.

കോവിഡ് മഹാമാരി മൂലം എട്ട് മില്യണിലധികം കുഞ്ഞുങ്ങള്‍ ശരിയായ വിധത്തിലുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ ലഭിക്കാതെയും ഒരു ബില്യണിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യവുമാണുള്ളത്. ആയതിനാല്‍ വിദ്യാഭ്യാസത്തില്‍ വിശാലമായ നിക്ഷേപം നടത്താന്‍ രാജ്യങ്ങളോട് ലോകബാങ്ക് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി 100 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് വ്യാപനം നീണ്ടുപോകുകയോ കുറഞ്ഞ രാജ്യങ്ങളില്‍ വീണ്ടും രോഗബാധ ഉണ്ടാകുകയും ചെയ്താല്‍ ദാരിദ്രാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനയുണ്ടാകാനാണ് സാധ്യതയെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദരിദ്രരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍, സാമൂഹ്യ സേവനം, സമ്പദ് വ്യവസ്ഥ എന്നിവയക്കായി ഇതുവരെ 5.5 ബില്യണ്‍ ഡോളറാണ് ലോകബാങ്ക് ചെലവഴിച്ചത്.

Back to top button
error: