TRENDING

” മമ്മൂട്ടി ദി മെഗാസ്റ്റാര്‍ മിറാക്കിള്‍ ” ; ഏഴു ഭാഷകളിൽ ഒരു മ്യൂസിക്കൽ ആൽബം

മ്മൂട്ടി എന്ന മഹാനടന്റെ അഭിനയ ജീവിതത്തിലെ നാല്പത്തിയൊമ്പത്  വർഷങ്ങൾ കോർത്തിണക്കി ഏഴ് ഭാഷകളിൽ ആദ്യമായി ഒരു മ്യൂസിക്  ആൽബം തയ്യാറാക്കിയിരിക്കുന്നു. ഇന്ത്യൻ സിനിമ രംഗത്തെ പ്രമുഖരുടെ സോഷ്യൽ മീഡിയ പേജ് വഴി ഈ മ്യൂസിക്ക് വീഡിയോ ആൽബം ഉടനെ പുറത്തിറങ്ങും.

‘സമഗ്ര സുഭഗമായ അഭിനയം! കാലം കണ്ടെത്തിയ നടൻ’ എന്ന് സാക്ഷാൽ എം ടി വാസുദേവൻ നായർ പറഞ്ഞത് ഒരേ ഒരു അഭിനേതാവിനെ കുറിച്ചാണ്. തന്റെ സംഭാഷണങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ ഏറ്റവും മികച്ച യോഗ്യതയുള്ള നടനെന്നും എം ടി ഉറക്കെ വിളിച്ചു പറഞ്ഞ ആ മഹാത്ഭുതത്തിന്റെ പേരാണ് മമ്മൂട്ടി. എം ടി മാത്രമല്ല, കെ ബാലചന്ദർ, അടൂർ ഗോപാലകൃഷ്ണൻ, കെ ജി ജോർജ്ജ്, ഷാജി എൻ കരുൺ, ബാലു മഹേന്ദ്ര, മണിരത്നം എന്നു വേണ്ട ഇന്ത്യൻ സിനിമാലോകവും പ്രേക്ഷകരും   ഏറെ ആദരവോടെയും, സ്നേഹത്തോടെയും, ആരാധനയുടെയും കാണുന്ന മമ്മൂട്ടി എന്ന മഹാനടൻ തന്റെ അഭിനയജീവിതത്തിൽ മനോഹരമായ 49 വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ മലയാളത്തിന്റെ നടനവിസ്മയത്തിന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ നൽകിക്കൊണ്ട്, ഇന്ത്യയിലെ ഏഴ് ഭാഷകളില്‍ പന്ത്രണ്ട് ഗായകരെ അണിനിരത്തികൊണ്ടുള്ള ഈ  സംഗീത ആൽബം റിലീസിന് തയ്യാറായി. ലെന്‍സ്മാന്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ സെലിബ്രിഡ്ജും എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം,  മമ്മൂട്ടി ഫാൻസ്‌ & വെൽഫെയർ ഇന്റർനാഷണലിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്. ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍. ദൃശ്യാവിഷ്‌കാരം നിർവഹിച്ചിട്ടുള്ളത് യൂസഫ് ലെൻസ്മാനാണ്.

പ്രശസ്ത  പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്സൽ  ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ് , സച്ചിൻ വാര്യർ, സന്നിധാനന്ദൻ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവും, സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ  (ഉർദു ), യഹിയ തളങ്കര (ഉർദു), സുരേഷ് കുമാർ രവീന്ദ്രൻ (തമിഴ്), വിനോദ് വിജയൻ (തെലുങ്ക്‌   – കന്നഡ), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ  അസീസ് (അറബിക് ) തുടങ്ങിയവരുടെ രചനയിൽ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമർപ്പണം.പന്ത്രണ്ട് ഗായകർക്കൊപ്പം ദുബായ് ജാസ് റോക്കേഴ്സിലെ മുപ്പത് കുട്ടികളും ഈ ആൽബത്തിൽ പെർഫോം ചെയുന്നു.

ഇന്ത്യൻ സിനിമയിലെ പഴയ തലമുറക്കാരുടെ നായകസങ്കല്പത്തിന്റെയും, പുതു തലമുറക്കാരുടെ സിനിമയെന്ന സ്വപ്ന സാക്ഷൽക്കാരത്തിന്റെയും സൂര്യതേജസ്സായ മഹാനടൻ മമ്മൂട്ടിയുടെ നാല്പത്തിയൊമ്പത് വർഷത്തെ അഭിനയ ജീവിതം ഈ പാട്ടിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ, മാതൃകാപരമായ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പാട്ടിന്റെ ഭാഗമാണ്. പി ജെ ആന്റണിക്കും, ഭരത് ഗോപിക്കും, ബാലൻ കെ നായർക്കും, പ്രേംജിക്കും പിന്മുറക്കാരനായി ദേശിയ പുരസ്‌കാര ബഹുമതിയായ സ്വർണ്ണപ്പതക്കം മൂന്ന് തവണ നേടിയെടുത്തുകൊണ്ട് ഇന്ത്യൻ സിനിമ ലോകത്തിന്റെ ഒന്നാം നിരയിൽ മലയാള സിനിമയുടെ സ്ഥാനമുറപ്പിച്ച മലയാളത്തിന്റെ നിറകുടത്തിനുള്ള സ്നേഹസമർപ്പണമാണ് ഈ ആൽബം.

ഫൈസൽ നാലകത്ത്,റസൽ പുത്തൻപള്ളി ,ഷംസി തിരൂർ , സിഞ്ചോ നെല്ലിശ്ശേരി,റോയ് പാരീസ്,സണ്ണി മാളിയേക്കൽ യൂ.എസ്.എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ.

Back to top button
error: