NEWS

കോവിഡ് രോഗിയെ പീഡിപ്പിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട: ഈ കോവിഡ് സാഹചര്യത്തില്‍ പോലും സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. അതിന് ഉദാഹരണമാണ് ഇന്ന് പുലര്‍ച്ചെ സംഭവിച്ചത്.

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് ഇരുപതുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് യുവതികളുമായാണ് ആംബുലന്‍സ് പുറപ്പെട്ടത്. ഒരു യുവതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കണമെന്ന് ഡ്രൈവര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അതുപ്രകാരം ഒരു യുവതിയെ ഇറക്കി. തുടര്‍ന്ന് ഇരുപതുകാരിയായ പെണ്‍കുട്ടിയുമായി യാത്ര തിരിച്ച ഡ്രൈവര്‍ യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധന്ക്ക് വിധേയയാക്കും. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിയിലായ നൗഫലിനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. പിടിയിലായ പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് അന്വേഷിച്ച് വരികയാണ്.

അതേസമയം, പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പോലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Back to top button
error: