NEWS

കൊലപാതകം രാഷ്ട്രീയ ആയുധമാക്കാനാണ് സി.പി.എം – ഡി.വൈ.എഫ്.ഐ ശ്രമം: കെ. സി ജോസഫ്

കണ്ണൂർ: വെഞ്ഞാറമൂട്ടിൽ നടന്ന കൊലപാതകങ്ങളുടെ പേരിൽ സംസ്ഥാനം മുഴുവൻ അക്രമം അഴിച്ചു വിടാൻ സി.പി.എം കരുതിക്കൂട്ടി ശ്രമിക്കുകയാണെന്ന് മുൻമന്ത്രി കെ സി ജോസഫ് എം.എൽ.എ കുറ്റപ്പെപ്പെടുത്തി.

ഈ അക്രമം കണ്ട് കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലിരിക്കും എന്ന മിഥ്യാ ധാരണയൊന്നും സി.പി.എം നേതാക്കൾക്ക് വേണ്ട. സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫിസുകൾ കൈയേറാനും കൊടിമരങ്ങൾ തകർക്കാനും സി.പി.എം ബോധപൂർവം ശ്രമിക്കുകയാണ്. അക്രമം അഴിച്ചു വിട്ട് ഗവണ്മെന്റിനെതിരെ രാജ്യത്തു ഉയർന്നിട്ടുള്ള ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. കൊലപാതക വിഷയത്തിൻ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്.

കൊലപാതകം ഉണ്ടായ ഉടനെ ഇത്‌ രാഷ്ട്രീയ പ്രേരിതമാണെന്നും അല്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ വ്യത്യസ്തമായ പ്രസ്താവനകൾ, ഇതു രാഷ്ട്രീയവൽക്കരിക്കാനുള്ള സി.പി.എം അജണ്ട വെളിപ്പെടുത്തുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ ആയുധമാക്കാനാണ് സി.പി.എം – ഡി.വൈ.എഫ്.ഐ ശ്രമം. പ്രതികൾ ആരായാലും ശിക്ഷിക്കപ്പെടണം. അതിന് നിഷ്പക്ഷമായ അന്വേഷണം വേണം. പെരിയ ഇരട്ട കൊലപാതകത്തിൽ സി. പി.എം സ്വീകരിച്ച പോലെ ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് നയം കോൺഗ്രസ്സിനില്ല. അക്രമവും കൊലപാതക രാഷ്ട്രിയവും കോൺഗ്രസ്സിന്റെ നയമല്ല. മുങ്ങി ചാകുന്നവൻ കച്ചിത്തുരുമ്പിൽ പിടിച്ചു രക്ഷപെടാൻ ശ്രമിക്കുന്നത് പോലെ ഈ കൊലപാതകത്തിന്റെ പേരിൽ സി.പി.എം നടത്തുന്ന സ്വയരക്ഷാ ശ്രമങ്ങളുടെ പൊള്ളത്തരം വൈകാതെ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നു കെ. സി ജോസഫ് പറഞ്ഞു.

Back to top button
error: