NEWS

പിടിവാശിയുടെ ബലിയാടാണ് അനുവെന്ന് ഉമ്മന്‍ചാണ്ടി

പിഎസ് സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പിടവാശിയുടെ ബലിയാടാണ് കാരക്കോണത്ത് എസ് അനുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പിഎസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്നു പിഎസ് സിയും സര്‍ക്കാരും അന്ധമായ നിലപാടെടുത്തു. 45 ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കളെ ഇതു നിരാശയുടെ പടുകുഴിയിലേക്കു തള്ളിവിട്ടു. റാങ്ക്‌ലിസ്റ്റിന്റെ അഭാവത്തില്‍ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും കണ്‍സള്‍ട്ടന്‍സിക്കാര്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ നിയമനം നടത്തുകയാണ്. ഇതു യുവമനസുകളെ സ്‌തോഭജനകമാക്കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

പിഎസ് സിയുടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്റ്റില്‍ നിന്ന് 72 പേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്. അനുവിന്റെ റാങ്ക് 77. നൂറുപേര്‍ക്കു പോലും ഈ ലിസ്റ്റില്‍ നിന്ന് നിയമനം നല്കിയില്ല. ഇത് ഉദ്യോഗാര്‍ത്ഥകളോടു കാട്ടിയ കൊടിയ വഞ്ചന തന്നെയാണ്.

യൂണിഫോമുള്ള പോലീസ്, എക്‌സൈസ് തുടങ്ങിയ തസ്തികകളില്‍ പിഎസ്സി ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷം എന്നും മറ്റു ലിസ്റ്റുകളുടെ കാലാവധി മൂന്നു വര്‍ഷം എന്നും ഇടതുസര്‍ക്കാര്‍ എടുത്ത കടുത്ത തീരുമാനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ആണിക്കല്ല്. മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ല.

എന്നാല്‍, പിഎസ് സി ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പകരം ലിസ്റ്റ് വരുന്നതുവരെയോ അല്ലെങ്കില്‍ നാലരവര്‍ഷമോ എന്നതായിരുന്നു യുഡിഎഫ് നയം. പകരം ലിസ്റ്റ് ഇല്ലെങ്കില്‍ നിലവിലുള്ള ലിസ്റ്റ് സ്വാഭാവികമായും നാലരവര്‍ഷം വരെ നീളുമായിരുന്നു. ഇതിന് ഒരു നിവേദനം പോലും ആവശ്യമായിരുന്നില്ല. ഇടതു സര്‍ക്കാര്‍ ഈ നയം തന്നെ തുടരേണ്ട ഗുരുതരമായ സാഹചര്യം നിലവിലുണ്ട്. കോവിഡ് മൂലം പുതിയ ഒഴിവുകള്‍ പിഎസ് സിക്കു റിപ്പോര്‍ട്ട് ചെയ്യുന്നില്ല. നിയമനം നടത്താതെ കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഇരുനൂറില്‍പ്പരം ലിസ്റ്റുകളാണ് റദ്ദായത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ് സി ലിസ്റ്റ് നിലനിന്നതിനാല്‍ പിന്‍വാതില്‍ നിയമനം ഒഴിവാക്കാന്‍ സാധിച്ചു. 45 ലക്ഷത്തോളം തൊഴില്‍രഹിതരായ യുവാക്കളുടെ കഠിനാധ്വാനവും സ്വപ്‌നവും തല്ലിക്കെടുത്തുന്ന ഇടതുസര്‍ക്കാര്‍ തങ്ങളുടെ നയം പുനര്‍വിചിന്തനം ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Back to top button
error: