NEWS

കത്തെഴുതിയവരെ കോൺഗ്രസ് ഒതുക്കി , എന്നാൽ മഹാരാഷ്ട്രയിൽ പുതിയ പ്രതിസന്ധി

നേതൃത്വത്തിനെതിരെ കത്തെഴുതിയവർക്ക് കോൺഗ്രസ്സ്  കൃത്യമായ സന്ദേശം നല്കിക്കഴിഞ്ഞു .കൊട്ടാരവിപ്ലവത്തിന്റെ ഭീഷണി ഒഴിഞ്ഞില്ലെങ്കിലും പ്രതിസന്ധിയെ ഒരുപരിധി വരെ മറി കടക്കാൻ നേതൃത്വത്തിന് കഴിഞ്ഞു .എന്നാൽ മറ്റൊരു പ്രതിസന്ധി മഹാരാഷ്ട്രയിൽ രൂപം കൊള്ളുകയാണ് .

കോൺഗ്രസ് എംഎൽഎമാരുടെ മണ്ഡലങ്ങളെ കോൺഗ്രസ്സ് കൂടി ഭാഗമായ സർക്കാർ പരിഗണിക്കുന്നില്ല എന്ന് പറഞ്ഞ് ഒരു വിഭാഗം എംഎൽഎമാർ സമരത്തിനൊരുങ്ങുകയാണ്. മഹാരാഷ്ട്രയിൽ .മാറാത്തവാഡ മേഖലയിലെ ജൽനയിൽ  നിന്നുള്ള എംഎൽഎ കൈലാഷ് ഗോറാണ്ട്യാൽ പുതിയൊരു സമരപാതയിലാണ് .താനുൾപ്പെടെയുള്ള 11 എംഎൽഎമാർ നിരാഹാര സമരം നടത്തുമെന്നാണ് ഭീഷണി .മഹാരാഷ്ട്ര സർക്കാരിന്റെ ചിറ്റമ്മ നയത്തിൽ എതിർപ്പുയർത്തിയാണ് പ്രതിഷേധം .

ശിവസേന മന്ത്രി ഏകനാഥ ഷിൻഡെക്ക് എതിരെയാണ് പ്രതിഷേധം .കോൺഗ്രസ് ഭരിക്കുന്ന ജൽന മുനിസിപ്പാലിറ്റിയെ സർക്കാർ ഗൗനിക്കുന്നില്ല എന്നാണ് പരാതി .വികസന ഫണ്ട് നൽകാതെ സർക്കാർ തങ്ങളെ ദ്രോഹിക്കുകയാണ് എന്നാണ് ഇവരുടെ പക്ഷം .

താഴേക്കിടയിൽ നിന്ന് വളർന്നു വന്ന എംഎൽഎമാർ ആണ് സമര ഭീഷണി മുഴക്കുന്നത് .മുനിസിപ്പാലിറ്റി വികസിച്ചാലേ ഇവർക്ക് മണ്ഡലങ്ങളെ കൂടെ നിർത്താൻ പറ്റൂ .44 എംഎൽഎമാർ ആണ് കോൺഗ്രസിന് മഹാരാഷ്ട്ര അസംബ്ലിയിൽ ഉള്ളൂ .ഇതിൽ നാലിലൊന്നാണ് വിശാല സഖ്യ സർക്കാരിനെതിരെ നിലപാട് എടുക്കുന്നത് .ഉപ മുഖ്യമന്ത്രി അജിത് പവാർ ഇടപെട്ടാണ് തല്ക്കാലം എംഎൽഎമാരെ അനുനയിപ്പിച്ചിരിക്കുന്നത് .എന്നാൽ സമര ഭീഷണി പോയിട്ടില്ല .

11 എംഎൽഎമാരുടെ പ്രതിഷേധം മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് കോൺഗ്രസ്സ് തിരിച്ചറിയുന്നുണ്ട് .എംഎൽഎമാരുടെ പ്രശ്നങ്ങൾ സഖ്യസർക്കാരിനെ അറിയിക്കാൻ സംസ്ഥാന നേതൃത്വം ഒന്നും ചെയ്യുന്നില്ല എന്ന പരാതി അവർക്കുണ്ട് .മണ്ഡലങ്ങളിലേക്ക് ഫണ്ട് വരുന്നില്ല എന്ന വലിയ പരാതി എംഎൽഎമാർക്കുണ്ട് .സഖ്യകക്ഷികൾ തമ്മിൽ യോജിപ്പില്ലാത്തതിനാൽ കോർപറേഷൻ -ബോർഡ് സ്ഥാനമാനങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ് .അധികാരം കിട്ടാത്തവർ തൃപ്തിപ്പെടുത്താൻ ഇതുപയോഗിക്കാൻ ആവുന്നില്ല .

ആദ്യമൊക്കെ പാർട്ടിക്കുള്ളിലെ ചർച്ചയായിരുന്നെങ്കിൽ ഗോറാണ്ട്യാൽ പരസ്യ സമര പ്രഖ്യാപനം നടത്തിയതോടെ പ്രശ്നം ഗുരുതരമായിരിക്കുകയാണ് .റവന്യു മന്ത്രി ബാലാസാഹേബ് തോറാട്ട് ആണ് മഹാരാഷ്ട്ര കോൺഗ്രസ്സ് അധ്യക്ഷൻ .സഖ്യകക്ഷി എൻസിപിയെ മറികടന്നു അദ്ദേഹത്തിന് മുന്നോട്ട് പോകാൻ ആകുന്നില്ലെന്ന് പരാതിയുണ്ട് .

എൻസിപി , കോൺഗ്രസ് വോട്ട്ബാങ്ക് അപഹരിക്കുകയാണ് എന്ന പരാതി എംഎൽഎമാർക്കുണ്ട് .ഒരു ദളിത് അല്ലെങ്കിൽ മുസ്ലിം മുഖം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വന്നില്ലെങ്കിൽ കാര്യമാണ് കുഴപ്പത്തിൽ ആകുമെന്ന അഭിപ്രായം എംഎൽഎമാർക്കുണ്ട് .ഈ വര്ഷം ആദ്യത്തിൽ തങ്ങളെ പരിഗണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് മന്ത്രിമാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടിരുന്നു .അത്തരത്തിൽ ഒരു ഔദ്യോഗിക കൂടിക്കാഴ്ച കൂടി കോൺഗ്രസ് മന്ത്രിമാർ പദ്ധതിയിടുന്നുണ്ട് .

സീറ്റുകളുടെ നമ്പറിന്റെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും വിശാല സഖ്യ സർക്കാർ രൂപവൽക്കരണത്തിൽ മുന്നിൽ നിന്നത് കോൺഗ്രസ് ആയിരുന്നു .എന്നാൽ അതിന്റെ ഗുണം പാർട്ടിക്ക് കിട്ടുന്നില്ല എന്നാണ് കോൺഗ്രസിന്റെ പൊതുവികാരം .

Back to top button
error: