NEWS

ജനങ്ങളുടെ ദുരിതത്തിന് പിന്നില്‍ നിങ്ങളാണ്,കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിം കോടതി


കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിം കോടതി. ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രം വൈകുന്നതിലാണ് കേന്ദ്രത്തിന് കോടതിയുടെ ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നത്. ജനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കേണ്ടത് അവര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. വ്യവസായികളുടെ താല്‍പര്യം നോക്കാതെ സര്‍ക്കാര്‍ ജനങ്ങളിലേക്ക് ശ്രദ്ധിക്കണമെന്ന് കോടതി പറയന്നു. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.

മൊറോട്ടോറിയം കാലയളവില്‍ ഉപഭോക്താക്കളുടെ പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആ സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരം തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ട്. പക്ഷേ അപ്പോഴും കൃത്യമായ തീരുമാനം കൈക്കൊള്ളാതെ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിച്ചു കളിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ലോക്ഡൗണാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം, അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനം എടുക്കണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി

കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് തന്നെ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിച്ചു കളിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. പ്രസ്തുത വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 1 ന് സുപ്രിം കോടതി ഹര്‍ജി പരിഗണിക്കും

Back to top button
error: