NEWS

ആരോഗ്യപ്രശ്‌നങ്ങള്‍; ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചേക്കും

ടോക്കിയോ; ആരോഗ്യപ്രശ്‌നങ്ങളാല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതുസംബന്ധിച്ച് ഇന്ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ഭരിക്കാന്‍ താന്‍ ആരോഗ്യവാനാണ് എന്ന വാര്‍ത്തയും ഇതിനോടൊപ്പം പുറത്ത് വരുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് പ്രാവശ്യം ആശുപത്രി സന്ദര്‍ശനം നടത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉദ്യോഗസ്ഥര്‍ ആബെയ്ക്ക് കാലാവധി പൂര്‍ത്തിയാക്കില്ലെന്ന ഊഹാപോഹങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു.

ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഷിന്‍സോ ആബേ രണ്ടാം തവണയാണ് ജപ്പാന്‍ പ്രധാനമന്ത്രിയാകുന്നത്. 2006-07 ലാണ് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. ഏഴു വര്‍ഷത്തിനിടെ ഏഴാം പ്രധാനമന്ത്രിയായി ആണ് ആബെ അധികാരമേറ്റത്. സാമ്പത്തിക പരിഷ്‌കരണം, സുനാമി പുനരധിവാസം, അയല്‍ രാജ്യമായ ചൈനയുമായുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികള്‍ മറികടന്നാണ് ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്.

Back to top button
error: