NEWS

നേതാക്കളുടെ കത്തിലൂടെയുള്ള പടയൊരുക്കത്തിന്റെ കാരണം തിരിച്ചറിഞ്ഞ് കോൺഗ്രസ്സ് ഹൈക്കമാൻഡ് ,ആ കാരണം ഇതാണ്

1990 കളുടെ അവസാനമുയർന്ന വിദേശ പൗര പ്രശ്‌നത്തിന് ശേഷം സോണിയ ഗാന്ധിക്കെതിരെ ഒരു ശബ്ദം കോൺഗ്രസിൽ നിന്നുയർന്നിട്ടില്ല .എന്നാൽ 23 മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ കത്തെഴുതിയത് ഏവരെയും അമ്പരപ്പിച്ചു .അതിനൊരു കാരണമുണ്ട് .കൃത്യമായ കാരണം .അത് തിരിച്ചറിഞ്ഞിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ് .

കർണാടകയിലെ ഒരു രാജ്യസഭാ സീറ്റാണ് സോണിയ ഗാന്ധിക്കെതിരെയുള്ള കത്തിന് പിന്നിൽ എന്നാണ് വിലയിരുത്തൽ .കർണാടകയിലെ നാല് സീറ്റിൽ ഒന്നാണ് കോൺഗ്രസിന് ഉറപ്പുണ്ടായിരുന്നത് .ഈ സീറ്റിൽ മല്ലികാർജുന ഖാർഗെയെ നിർത്തിയതാണ് പൊടുന്നനെയുള്ള പ്രകോപനത്തിന് കാരണം എന്നാണ് വിലയിരുത്തൽ .

സിറ്റിംഗ് എംപി രാജീവ് ഗൗഡക്കു പകരമാണ് മല്ലികാർജുന ഖാർഗെയ്ക്കു സീറ്റ് ലഭിച്ചത് .2014 -2019 കാലയളവിൽ ലോക്സഭയിൽ കോൺഗ്രസിനെ നയിച്ച മല്ലികാർജുന ഖാർഗെ ഏഴു തവണ ലോക്സഭാ എംപിയായിരുന്നു .ഖാർഗെയെ തെരഞ്ഞെടുത്തത് പലരുടെയും നെറ്റി ചുളിച്ചു .

2014 ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കോൺഗ്രസ്സ് പാർലമെന്റിൽ വളരെ ശ്രദ്ധിച്ചാണ് നേതാക്കളെ നിയമിക്കാറുള്ളത് .ദളിത് -മുസ്ലിം കോമ്പിനേഷൻ ആണ് ലോക്സഭയിലും രാജ്യസഭയിലും പാലിച്ചു പോന്നത് .ലോക്‌സഭയിൽ മല്ലികാർജുന ഖാർഗെ നേതാവായപ്പോൾ രാജ്യസഭയിൽ ഗുലാം നബി ആസാദായി നേതാവ് .

മോഡി സർക്കാരിന്റെ കടുത്ത വിമർശകനാണ് ഖാർഗെ .കോൺഗ്രസിനെ ലോക്സഭയിൽ  നയിക്കുമ്പോൾ  പല കമ്മിറ്റി നിയമനങ്ങളിലും ഖാർഗെ തുറന്ന അഭിപ്രായം പറഞ്ഞിരുന്നു .2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഖാർഗെ തോറ്റത് പാർട്ടിക്ക് വലിയ തിരിച്ചടിയായി .അധിർ രഞ്ജൻ ചൗധരിയെ നേതാവാക്കേണ്ടി വന്നു .

ആ സ്ഥാനത്തേക്ക് വരാൻ സാധ്യത ഉള്ള രണ്ടു നേതാക്കൾ ശശി തരൂരും മനീഷ് തീവാരിയുമായിരുന്നു .ഈ രണ്ടു പേരും സോണിയക്കെതിരെയുള്ള കത്തിൽ ഒപ്പിട്ടിട്ടുണ്ട് .കത്തിൽ ഒപ്പിട്ടിരിക്കുന്ന സിറ്റിംഗ് എംപിമാർ ഇവർ മാത്രമാണ് .

രാജ്യസഭയിലെ കോൺഗ്രസിന്റെ ഇപ്പോഴത്തെ സാഹചര്യം കൗതുകകരമാണ് .രജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിന്റെ കാലാവധി ഫെബ്രുവരിയിൽ തീരും .ആറു മാസം കഴിഞ്ഞേ ഇനി അവസരമുള്ളൂ .രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകാൻ എന്തുകൊണ്ടും സാധ്യത ഖാർഗെയ്ക്കാണ് .മൻമോഹൻ സിങ്ങിനും എ കെ ആന്റണിക്കും ഒപ്പം പ്രതിപക്ഷ മുൻനിരയിൽ ഖാർഗെയുമുണ്ടാകും .രാജ്യസഭയിലെ പുതിയ മുതിർന്ന നേതാവ് പിൻ ബെഞ്ചുകാർക്ക് പ്രൊമോഷൻ ലഭിക്കുന്നതിന് തടസമാകും .ഗുലാംനബി ആസാദിന്റെ ഡെപ്യൂട്ടി കത്തിൽ ഒപ്പിട്ട ആനന്ദ് ശർമയാണ് .

കത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള മുകുൾ വാസ്നിക് ഒപ്പു വച്ചതിനെ പലരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത് .സോണിയ ഗാന്ധിയുടെ വിശ്വസ്തൻ എന്നാണ് മുകുൾ വാസ്നിക് അറിയപ്പെടുന്നത് .ഈ വർഷം ആദ്യം മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ രാജീവ് സതവ് ആണെന്നു തിരിച്ചറിയുമ്പോൾ ചിത്രം വ്യക്തമാകും .

മുതിർന്നവർ ഉൾക്കൊള്ളുന്ന രാജ്യസഭയിലെ കോൺഗ്രസ് രാഷ്ട്രീയ സമവാക്യങ്ങളെ ആകെ മാറ്റുന്നതാണ് ഖാർഗെയുടെ വരവ് .സോണിയ ഗാന്ധി വിളിച്ചു ചേർത്ത രാജ്യസഭാ എംപിമാരുടെ യോഗത്തിലെ പൊട്ടിത്തെറി വലിയ വാർത്താ പ്രാധാന്യം നേടിയതാണ് .രാജ്യസഭാ എംപിമാരും നേതാക്കളും മാത്രം പങ്കെടുത്ത യോഗത്തിൽ നിന്നാണ് വാർത്ത ചോർന്നത് .ഇപ്പോഴിതാ പ്രവർത്തക സമിതി യോഗം ചേരാൻ ഇരിക്കുന്നതിന് കൃത്യം 24 മണിക്കൂർ മുമ്പേ നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾ എഴുതിയ കത്തും ചോർന്നിരിക്കുന്നു . 

Back to top button
error: