TRENDING

ഉസൈന്‍ ബോള്‍ട്ടിനെ ഓടി പിടിച്ച് കോവിഡ്‌

കിങ്സറ്റണ്‍: എട്ടു തവണ ഒളിംപിക് ചാംപ്യനും, ലോകത്തിലെ വേഗമേറിയ ഓട്ടക്കാരനുമായ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടയാണ് താരം തനിക്ക് രോഗബാധയുണ്ടെന്ന വിവരം ലോകത്തെ അറിയിച്ചത്. താന്‍ സെല്‍ഫ് ഐസൊലേഷനില്‍ പോവുകയാണെന്നും താരം ട്വീറ്റ് ചെയ്തു.

ജമൈക്കയില്‍ സുഹൃത്തുക്കളോടൊപ്പം അദ്ദേഹം 34ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോള്‍ട്ടിനു കോവിഡ് രോഗം പിടിപെട്ടത്.

എല്ലാവര്‍ക്കും ഗുഡ് മോര്‍ണിങ്. എനിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുകയാണ്. ശനിയാഴ്ചയായിരുന്നു ഞാന്‍ ടെസ്റ്റ് നടത്തിയത്. ഞാന്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഐസൊലേഷനില്‍ പോവുകയും സുഹൃത്തുക്കളില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്യുന്നു. എനിക്കു രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. അതിനാല്‍ സ്വയം ക്വാറന്റീനില്‍ പോവുകയാണെന്നും ട്വിറ്റര്‍ വീഡിയോയിലൂടെ ബോള്‍ട്ട് വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രോട്ടോക്കോളുകള്‍ എന്തൊക്കെയാണെന്ന് അറിയാനും എനിക്കു എങ്ങനെ സ്വയം ക്വാറന്റീനില്‍ പോവാന്‍ കഴിയുമെന്നറിയാനും കാത്തിരിക്കുകയാണ്. സുരക്ഷിതനാവുന്നതിനും ഇതിനെ എളുപ്പം മറികടക്കുന്നതിനും വേണ്ടിയാണ് ഞാന്‍ സ്വയം ക്വാറന്റീനില്‍ പോവുന്നത്. നിങ്ങളും അവിടെ സുരക്ഷിതരായിരിക്കൂവെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗസ്റ്റ് 21നായിരുന്നു ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. ആഘോഷച്ചടങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങും പങ്കെടുത്തിരുന്നു. ബോള്‍ട്ടിനു രോഗം സ്ഥിരീകരിച്ചതോടെ സ്റ്റെര്‍ലിങിനും പരിശോധനയ്ക്കു വിധേയനാവേണ്ടിവരും. മാത്രമല്ല

സ്റ്റെര്‍ലിങിനെക്കൂടാതെ ജര്‍മന്‍ ടീം ബയേര്‍ ലെവര്‍ക്യുസന്റെ ഫോര്‍വേഡായ ലിയോണ്‍ ബെയ്‌ലി, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ല്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചതായാണ് വിവരം.

നിലവില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ ലോക റെക്കോര്‍ഡിന് അവകാശിയാണ് ബോള്‍ട്ട്. 11 തവണ ലോക ചാംപ്യനായിട്ടുള്ള അദ്ദേഹം 2009 മുതല്‍ 15 വരെ തുടര്‍ച്ചയായി 100, 200, 4-100 മീ റിലേ എന്നിവയില്‍ സ്വര്‍ണം കരസ്ഥമാക്കിയിട്ടുണ്ട്.

Back to top button
error: