NEWS

സമരം ശക്തമാക്കി ബി.ജെ.പി; കെ.സുരേന്ദ്രനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് പൊലീസ്: സംസ്ഥാനവ്യാപകമായി പ്രതിഷേധം

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി സംസ്ഥാന നേതാക്കളെ പൊലീസ് ബലം അറസ്റ്റ് ചെയ്തു നീക്കി. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കും വരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഭീകരമായ അഴിമതിയും കൊളളയുമാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറുമൊക്കെ. കള്ളക്കടത്തുകാർക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി.
സ്വർണ്ണക്കള്ളക്കടത്തുകാരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം ഓരോ ദിവസവും തെളിയുകയാണ്. എല്ലാ വിവരങ്ങളും അറിയാമായിരുന്നിട്ടും എല്ലാം മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖ്യമന്ത്രിയ്ക്ക് രക്ഷപ്പെടാൻ സാധിക്കില്ല.
തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ ഭരണ-പ്രതിപക്ഷ പ്രമേയ ചർച്ചയിൽ തനിയ്ക്ക് ശക്തമായ വിയോജിപ്പുണ്ടെന്നു പറഞ്ഞ് സംസാരിക്കാൻ കൈ ഉയർത്തിയ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത് ജനാധിപത്യത്തിന്റെ കറുത്ത ദിനമായി ചരിത്രം രേഖപ്പെടുത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ നിയമസഭയ്ക്ക് അകത്തുപോലും നീതി കാണിക്കുന്നില്ല. കോൺഗ്രസ്സ് സർക്കാരിന്റെ കാലത്ത് സരിതയായിരുന്നെങ്കിൽ കമ്മ്യൂസിറ്റ് സർക്കാരിന്റെ കാലത്ത് സ്വപ്ന എന്നത് മാത്രമാണ് വ്യത്യാസം. ബാക്കി അഴിമതികളെല്ലാം ഒന്നുതന്നെയാണെന്നും ഒ.രാജഗോപാൽ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡന്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് എന്നിവരെയാണ് സുരേന്ദ്രനൊപ്പം അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. തുടർന്ന് യുവമോർച്ചയും നിയമസഭയിലേയ്ക്ക് മാർച്ച് നടത്തി. കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി, യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചു.

Back to top button
error: