NEWS

കശുവണ്ടി തൊഴിലാളികള്‍ക്കും ഫാക്ടറി ജീവനക്കാര്‍ക്കും 9500 ബോണസ് അഡ്വാന്‍സ് ; വിതരണം 27-ാം തിയതിക്കകം

ശുവണ്ടി മേഖലയിലെ തൊഴിലാളികള്‍/ഫാക്ടറികളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് 2020 വര്‍ഷത്തെ ബോണസ് അഡ്വാന്‍സായി 9500 രൂപ നല്‍കും. ഇത് ഈ മാസം 27-ാം തീയതിക്കുള്ളില്‍ വിതരണം ചെയ്യും. 20 ശതമാനമാണ് ബോണസ്. ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നടന്ന വ്യവസായ ബന്ധ സമിതി യോഗത്തിലാണ് ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ തീരുമാനിച്ചത്.

2020 ഓഗസ്റ്റ് 15-ന്റേയും തിരുവോണത്തിന്റേയും ഉത്സവ അവധി ശമ്പളം ബോണസ് അഡ്വാന്‍സിനോടൊപ്പം നല്‍കും.2020 വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച ബോണസ് എക്‌സ്‌ഗ്രേഷ്യ നിരക്കനുസരിച്ചുളള തുക അഡ്വാന്‍സ് ബോണസില്‍ നിന്നും കിഴിച്ച് 2021 ജനുവരി 31 ന് മുമ്പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. 2020 ഡിസംബറില്‍ കണക്കാക്കുന്ന ബോണസ് തുകയേക്കാള്‍ കൂടുതലാണ് കൈപ്പറ്റിയ അഡ്വാന്‍സ് എങ്കില്‍ അധികമുളള തുക ഓണം ഇന്‍സെന്റീവായി കണക്കാക്കും.

കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കും.ജൂലൈ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫിന്റെ ബോണസ് നിശ്ചയിക്കുന്നത്.2020 ജൂലൈ 31 വരെയുളള കാലയളവില്‍ 75% ഹാജര്‍ ഉളളവര്‍ക്ക് മുഴുവന്‍ ബോണസ് അഡ്വാന്‍സും അതില്‍ കുറവ് ഹാജര്‍ ഉളളവര്‍ക്ക് ആനുപാതികമായി ബോണസും അഡ്വാന്‍സും നല്‍കും.
യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) കെ.എം.സുനില്‍, തൊഴിലാളി പ്രതിനിധികളായി എ.എ.അസീസ് (യുടിയുസി),എഴുകോണ്‍ സത്യന്‍(കെടിയുസി ജെ),എസ്.ശ്രീകുമാര്‍(ഐഎന്‍ടിയുസി),ശിവജി സുദര്‍ശന്‍(ബിഎംഎസ്),കരിങ്ങന്നൂര്‍ മുരളി(സിഐടിയു) കല്ലട പി.കുഞ്ഞുമോന്‍ (ഐഎന്‍ടിയുസി), ജി.ലാലു(എഐടിയുസി), ബി.തുളസീധരക്കുറുപ്പ് (സിഐടിയു)എന്നിവരും തൊഴിലുടമാ പ്രതിനിധികളായി കെഎസ്‌സിഡിസി എംഡി രാജേഷ് രാമകൃഷ്ണന്‍, പി.ആര്‍.വസന്തന്‍,എസ്.ജയകേശന്‍ എന്നിവരും പങ്കെടുത്തു.

Back to top button
error: