NEWS

143 പേര്‍ക്കെതിരെ പീഡനപരാതിയുമായി യുവതി; പ്രതിസ്ഥാനത്ത് സ്ത്രീകളും

സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. നിയമങ്ങള്‍ നിലനില്‍ക്കുന്നെങ്കിലും ആ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് പ്രതികള്‍ ഇപ്പോഴും സമൂഹത്തില്‍ വിലസുന്നു. നഷ്ടമാകുന്നത് ഒരു സ്ത്രീയുടെ ഒരുപാട് പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ്.

ഹൈദരാബാദില്‍ സ്ത്രീകളടക്കം 143 പേര്‍ പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ഒരു 25 വയസ്സുകാരി. ആ പരാതിയുടെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും ആ പോലീസുകാര്‍ ഉണര്‍ന്നിട്ടില്ല. അത്രയ്ക്ക് ദാരുണമായിരുന്നു ആ സംഭവം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

42 പേജുളള എഫ്‌ഐആറില്‍ 41 പേജിലും പീഡിപ്പിച്ചവരെപ്പറ്റിയുളള വിവരങ്ങളാണ്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ മുതല്‍ നീളുന്ന ലിസ്റ്റില്‍ ചലച്ചിത്ര മാധ്യമരംഗത്തെ പ്രമുഖരും ഉള്‍പ്പെടുന്നു. കൂടാതെ ഏതാനും വനിതകളും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

2009 ല്‍ വിവാഹിതയായ പെണ്‍കുട്ടിയെ ഭര്‍തൃവീട്ടിലെ നിരവധിപേരാണ് ലൈംഗീകമായി പീഡിപ്പിച്ചത്. ഇത് ഒമ്പത് മാസത്തോളം തുടര്‍ന്നു. പിന്നീട് 2010 യുവതി വിവാഹമോചനം തേടി വീട്ടിലേക്ക് തിരികെ എത്തി. പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചു എന്ന് മനസ്‌കൊണ്ട് സമാധാനിച്ചെങ്കിലും വീണ്ടും അവളെ പീഡനത്തിന് വിധേയയാക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും പല തവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ലൈംഗീകമായി പീഡിപ്പിക്കുന്നതിന് പുറമെ ശരീരത്തില്‍ സിഗററ്റ് കൊണ്ട് പൊളളിച്ച് ശാരീരികമായും ഉപദ്രവിച്ചിരുന്നു. ലഹരിവസ്തുക്കള്‍ കൊടുത്ത് നഗ്നയായി നൃത്തം ചെയ്യിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ജീവനില്‍ ഭയമുളളത് കൊണ്ടായിരുന്നു ഇത്രയും നാള്‍ പരാതി നല്‍കാതെയിരുന്നതെന്നും പിന്നീട് ഒരു എന്‍ജിഒ സ്ഥാപനവുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് എസ്.സി/എസ്.ടി. നിയമപ്രകാരമുള്ള കുറ്റങ്ങളും കേസില്‍ ചുമത്തിയിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും സംഭവത്തില്‍ ആരോപണവിധേയരായ ഓരോരുത്തരെയും വിളിച്ച് ചോദ്യംചെയ്യുമെന്നും പോലീസ് അറിയിച്ചു.

Back to top button
error: