NEWS

പെണ്‍കുട്ടിയുടെ പേരില്‍ തര്‍ക്കം-ഒടുവില്‍ കൊലപാതകം, ഭയപ്പെട്ട പ്രതികള്‍ ആത്മഹത്യ ചെയ്തു

കാസര്‍ഗോഡ്: ഒരു കൊലപാതകം, 2 ആത്മഹത്യ കുമ്പളയെ കേരളം ഇന്നോര്‍ക്കുന്നത് ഈ സംഭവങ്ങളുടെ പേരിലാണ്. വനിതാ സുഹൃത്തിനെ ചൊല്ലിയുള്ള മരണത്തില്‍ സുഹൃത്തുക്കള്‍ ഒരു കൊലപാതകം ചെയ്യുന്നു, പിന്നീട് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതോടെ ശിക്ഷിക്കുമെന്ന പേടിയില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്യുന്നു. കുമ്പളയുടെ കാറ്റിനിപ്പോള്‍ ചോരയുടെ മരണമാണ്. സംഭവത്തിലെ പ്രാധന പ്രതിയായ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടത്തിലെ നാലാമനായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നു.

മരണപ്പെട്ട ഹരീഷ് സ്വകാര്യ ഓയില്‍ മില്ലിലെ ജീവമക്കാരാനാണ്. അന്നേ ദിവസം വീട്ടിലെത്താന്‍ ഹരീഷ് വൈകിയതിനെത്തുടര്‍ന്നാണ് വീട്ടൂകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നത്. പക്ഷേ മീറ്ററുകള്‍ക്ക് അപ്പുറം രക്തത്തില്‍ കുളിച്ച് കിടന്ന ഹരീഷിനെ അവര്‍ ശ്രദ്ധിച്ചുമില്ല. പിന്നീട് ആ വഴി കടന്നു പോയ വഴിയാത്രക്കാരനാണ് നിലത്ത് ചോരയില്‍ മുങ്ങിക്കിടന്നിരുന്ന ഹരീഷിനെ കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി ഹരീഷിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കേസ് കൊലപാതകമാണെന്ന് വ്യക്തമായതോടെ പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. ഹരീഷിന്റെ ഒപ്പം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരാണ് കേസിലെ നിര്‍ണായക വിവരങ്ങള്‍ പോലീസിന് കൈ മാറിയത്. ശ്രീകുമാറും ഹരീഷും വനിതാ സുഹൃത്തിനെ ചൊല്ലി മുന്‍പും വഴക്ക് ഉണ്ടായിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതോടെ പോലീസ് സംഘം അന്വേഷണം ആ മൊഴിയെ അടിസ്ഥാനമാക്കി ആരംഭിച്ചു. ഏറെ വൈകാതെ പ്രതിയായ ശ്രീകുമാറിലേക്ക് പോലീസ് സംഘം എത്തിച്ചേര്‍ന്നു.

ഏറെ നാളായി മനസില്‍ കൊണ്ടു നടന്ന പകയാണ് ശ്രീകുമാറിനെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തില്‍ കൂട്ട് പ്രതികളുണ്ടെന്ന് മനസിലാക്കിയ പോലീസ് അന്വേഷണം ആ വഴിക്ക് ആരംഭിച്ചു. ഇത് മനസിലാക്കിയ ശ്രീകുമാറിന്റെയും ഹരീഷിന്റെയും സുഹൃത്തുക്കളായ മണിയും(19), റോഷനും(21) വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഒന്നിനു മേല്‍ ഒന്നായ കുമ്പള നടുങ്ങിയ ദിവസങ്ങളായിരുന്നു അത്. കേസിലെ നാലാം പ്രതി കൂടി പിടിയിലാവുന്നതോടെ കേസിന് കൂടുതല്‍ വ്യക്തത വരുമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കുമ്പള സി.ഐ പി പ്രമോദ് പറഞ്ഞു.

Back to top button
error: