NEWS

സർക്കാരിനെതിരായ വാർത്തകൾ വ്യാജ വാർത്തയെന്ന പേരിൽ ചാപ്പയടിക്കുന്നു,അപ്രിയ സത്യങ്ങളെ മുളയിലേ നുള്ളാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ വിരുദ്ധ വാർത്തകൾക്ക് മേലെ വ്യാജവാർത്തയെന്ന ചാപ്പയടിച്ചു മാധ്യമപ്രവർത്തകരെ സൈബർ ആക്രമണത്തിന് എറിഞ്ഞു കൊടുക്കുകായാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. സർക്കാർ പ്രസിൽ നിന്നും ഒ.എം.ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് വാർത്ത എഴുതിയ മാധ്യമ പ്രവർത്തകനോട് വിശദീകരണം പോലും ചോദിക്കാതെ വ്യാജ വാർത്ത എന്ന ചാപ്പയടിച്ചു പി.ആർ.ഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രസിൽ നിന്നും ഒ.എം.ആറിന്റെ രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടതായും ബൈൻഡറെ സസ്‌പെൻഡ് ചെയ്തു കഴിഞ്ഞ പതിനൊന്നാം തീയതി അച്ചടി വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഈ വാർത്ത മാധ്യമം പത്രം പ്രസിദ്ധീകരിച്ചിരുന്നു.ഈ വാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു താൻ കത്ത് നൽകിയിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

സൈബർ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പി.ആർ.ഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണ്.അച്ചടി, പിആർ.ഡി.എന്നീ രണ്ട് വകുപ്പുകളൂം മുഖ്യമന്ത്രിയുടെ കീഴിലാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ അഴിമതിയും ക്രമക്കേടും നടക്കുന്നത് എന്ന് രമേശ്‌ ചെന്നിത്തല ചൂണ്ടിക്കാട്ടി.

വസ്തുതകളുടെ അടിസ്ഥാനത്തിൽ ചെയ്യുന്ന വാർത്ത സർക്കാരിന് എതിരാണെങ്കിൽ മാധ്യമ പ്രവർത്തകരുടെ മേൽ കുതിര കയറുകയും ബഹിഷ്കരിക്കുകയുമാണ് ചെയ്യുന്നത്. മീഡിയ സെൻസർഷിപ്പിലൂടെ അസുഖകരമായ വാർത്തകളെ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ് നിർമാണത്തിൽ സർക്കാരിന് ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞത്. ആദ്യം ചാപ്പയടിക്കേണ്ടത് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെ മേലെയാണെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.

മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്ന ചാപ്പയടികളിൽ നിന്നും സർക്കാർ പിന്മാറണമെന്നും സത്യസന്ധമായി മാധ്യമങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Back to top button
error: