NEWS

വെടിനിർത്തൽ കഴിഞ്ഞിട്ട് 72 മണിക്കൂർ ,ഇനിയും സച്ചിനെ കാണാതെ ഗെഹ്‌ലോട്ട് ,കെ സി വേണുഗോപാൽ രാജസ്ഥാനിലേക്ക് കുതിച്ചു

രാജസ്ഥാൻ കോൺഗ്രസിൽ വെടിനിർത്തൽ വന്നു കഴിഞ്ഞിട്ട് 72 മണിക്കൂർ കഴിഞ്ഞു .എന്നാൽ ഇതുവരെ ഇടഞ്ഞു നിന്ന് തിരിച്ചു വന്ന സച്ചിൻ പൈലറ്റിനെ കാണാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കൂട്ടാക്കിയിട്ടില്ല .സംഗതിയുടെ ഗൗരവം മനസിലാക്കിയ ഹൈക്കമാൻഡ് സംഘടനാ ചുമതല ഉള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചു .

സച്ചിനെ കണ്ടില്ലെങ്കിലും താൻ ക്ഷമിക്കാൻ തയ്യാറാണെന്ന് പരമ്പര ട്വീറ്റുകളിലൂടെ അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി .”സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത് .ഒരു മാസമായി പാർടിക്കുള്ളിൽ സംഭവിച്ചത് എന്താണെങ്കിലും സംസ്ഥാനത്തിനും രാജ്യത്തിനും രാജസ്ഥാനിലെ ജനങ്ങൾക്കും വേണ്ടി നമ്മുക്ക് മുന്നോട്ട് പോയെ പറ്റൂ .എല്ലാം പൊറുത്തും ക്ഷമിച്ചും മുന്നോട്ട് പോകുക “ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു .

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അപകടകരമായ കളി ആണെന്നു ഗെഹ്‌ലോട്ട് മുന്നറിയിപ്പ് നൽകി .”ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് തന്നെയാണ് ഇപ്പോഴത്തെ ലക്‌ഷ്യം .ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട് .കർണാടകത്തിലും ,മധ്യപ്രദേശിലും ,അരുണാചൽ പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും സർക്കാരുകളെ അട്ടിമറിച്ചത് എങ്ങനെ എന്ന് നോക്കുക .കേന്ദ്ര ഏജൻസികളെ എങ്ങനെ ആണ് ദുരുപയോഗം ചെയ്തത് എന്ന് കാണുക .ജനാധിപത്യത്തെ തകർക്കാൻ ഉള്ള ഏത് നീക്കവും അപകടകരമാണ് .” ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു .

നേരത്തെ പാർട്ടിക്കുള്ളിൽ നടന്ന കാര്യങ്ങളിൽ എംഎൽഎമാർ അസ്വസ്ഥരാണ് എന്ന് ഗെഹ്‌ലോട്ട് വ്യക്തമാക്കിയിരുന്നു .സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടതിനു ശേഷമാണ് രാജസ്ഥാനിൽ മഞ്ഞുരുകി തുടങ്ങിയത് .ഇടഞ്ഞ എംഎൽഎമാരുടെ പ്രശ്നങ്ങൾ കേൾക്കാൻ സോണിയ ഗാന്ധി മൂന്ന് അംഗ സമിതിയെ രൂപവൽക്കരിച്ചിട്ടുണ്ട് .പ്രിയങ്ക ഗാന്ധി ,അഹമ്മദ് പട്ടേൽ ,കെ സി വേണുഗോപാൽ എന്നിവർ ആണ് സമിതി അംഗങ്ങൾ .

Back to top button
error: