NEWS

ചൂണ്ടയിട്ടാൽ വാർത്ത,ആക്രി പെറുക്കിയാൽ….??നിഷ്പക്ഷരല്ല മാധ്യമങ്ങൾ-ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ കുറിപ്പ്

മാധ്യമങ്ങൾ നിക്ഷ്പക്ഷരല്ല എന്ന് വിലയിരുത്തുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം
എഎ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ്

ഞങ്ങൾ നിഷ്പക്ഷരാണ്. ഞങ്ങളുടെ വാർത്തകളിൽ ഞങ്ങൾ ആരുടെയും പക്ഷം ചേരാറില്ല. ഇതാണ് മലയാള മാധ്യമങ്ങളുടെ അവകാശവാദം.
ഇല്ല, നിങ്ങൾക്ക് പക്ഷമുണ്ട്. ഇടത്പക്ഷ വിരുദ്ധതയാണ് നിങ്ങളുടെ വാർത്തകളിലെ അടിസ്ഥാന ഘടകം.

നോക്കൂ, ആക്രി പെറുക്കിയും, കരിങ്കല്ല് ചുമന്നും, കക്ക പെറുക്കിയും യുവത നാടിനായി സ്വരൂപിച്ചത് 11കോടിയോളം രൂപയാണ്. പരിസ്ഥിതി കാത്തുസൂക്ഷിച്ചും, നാട് വൃത്തിയാക്കിയും, എല്ലുമുറിയെ പണിയെടുത്തും,
ചെറുപ്പം പുതിയ ചരിത്രം രേഖപ്പെടുത്തി.

ഒരിക്കൽ മനോരമ റിപ്പോർട്ടർ എന്നോട് ഒരു പ്രതികരണം ചോദിച്ചു. കൂത്തുപറമ്പ് രക്ത സാക്ഷി ദിനാചരണത്തോടു അനുബന്ധിച്ചു ഡിവൈഎഫ്ഐ യുടെ ഒരു യൂണിറ്റ് കമ്മിറ്റി നടത്തിയ ചൂണ്ടയിടൽ മത്സരത്തെ സംബന്ധിച്ചായിരുന്നു പ്രതികരണം!!.
അതിലും ഒതുങ്ങിയില്ല, അന്ന് രാത്രി മനോരമ ചർച്ചക്കെടുത്തത് ഈ ചൂണ്ടയിടലായിരുന്നു.

ചൂണ്ടയെ അങ്ങനെ ലോക ചരിത്രത്തിൽ ആദ്യമായി ഒരു ചാനൽ ചർച്ചക്കെടുത്തു. ലോകമാകെയുള്ള ചൂണ്ടകൾ എന്നും എക്കാലവും ഡിവൈഎഫ്‌ഐയോടും,
ചർച്ചക്കെടുത്ത മനോരമയോടും കടപ്പെട്ടിരിക്കും.

കെവിന്റെ ദാരുണമായ കൊലപാതകം നമുക്കോർമ്മയുണ്ട്. നാടാകെ വെറുത്ത അതിലെ കുറ്റവാളികളിൽ ഒരു ഡിവൈഎഫ്ഐ ക്കാരനെ തിരയുകയായിരുന്നു മനോരമ റിപ്പോർട്ടർ.

അതിലെ മുഖ്യ പ്രതികൾ, നീതുവിന്റെ അച്ഛൻ, സഹോദരൻ എല്ലാവരും കോൺഗ്രസ്സുകാർ. പ്രതികളെ തിരഞ്ഞു പോലീസ് പലവട്ടം എത്തിയത് പ്രദേശത്തെ ഒരു പ്രമുഖനായ കോൺഗ്രസ്സ് നേതാവിന്റെ വീട്ടിൽ. പക്ഷേ മനോരമക്ക് അതൊന്നുമായിരുന്നില്ല വാർത്ത.കൃത്യത്തിനായി ഉപയോഗിച്ച വാഹനം ഓടിച്ച ഡ്രൈവർ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്. ഹാ മനോരമക്ക് ആശ്വാസം. ഈ മഹാ പ്രസ്ഥാനത്തെ നീതിരഹിതമായി അന്ന് കടന്നാക്രമിച്ചു.

ബ്രേക്കിങ് ന്യൂസ്, വിവരണങ്ങൾ… എല്ലാം ഡിവൈഎഫ്ഐ ക്ക് എതിര്. സത്യത്തിൽ ഇരുവരുടെയും വിവാഹത്തിന് കോട്ടയത്തു വേണ്ട സഹായങ്ങൾ നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്ന് കൂടി ഓർക്കണം.

ഇതേ ശ്രമമാണ് സ്വർണക്കടത്തിൽ,
സന്ദീപ് നായരുടെ സിപിഐ(എം) ബന്ധം എന്ന വാർത്ത നൽകിയതിലും കാണുന്നത്.

എന്നാൽ ഈ സംഘടന നടത്തുന്ന ത്യാഗ പൂർണമായ പ്രവർത്തനങ്ങളുടെ നേരെ നിങ്ങൾ കണ്ണടയ്ക്കും. എന്നിട്ട് ഞങ്ങൾ നിഷ്പക്ഷരെന്ന് ഉറക്കെ വിളിച്ചു പറയും.

ഒരു കാര്യം ഓർക്കുക, നിങ്ങൾ കല്ലെറിഞ്ഞാൽ തകരില്ല ഈ യുവജന സംഘടന. നിങ്ങൾ തമസ്കരിച്ചാൽ നിലക്കുന്നതല്ല ഈ കൊടി പിടിക്കുന്നവന്റെ ആവേശം.

ലോകത്തിന് തന്നെ മാതൃകയായി പതിനൊന്ന് കോടിയോളം സമാഹരിച്ചപ്പോഴും നിങ്ങൾ പുലർത്തിയ ഈ നിശബ്ദ ഓരോ ഡിവൈഎഫ്ഐ പ്രവർത്തകനും നേരിൽ കാണുന്നു.

നിഷ്പക്ഷരല്ല നിങ്ങൾ എന്ന് ഞങ്ങൾക്ക് ഒരിക്കൽ കൂടി സ്വയം മനസ്സിലാക്കാനും ജാഗ്രതയോടെ മാത്രമേ നിങ്ങളുടെ വാർത്തകൾ കാണാവൂ എന്നും സ്വയം പഠിക്കാൻ വീണ്ടും ഒരവസരം.

നാടാകെ കാണട്ടെ നന്മയും ത്യാഗവും നിറഞ്ഞ റീസൈക്കിൾ കേരളയോട് “നിഷ്പക്ഷ മാധ്യമങ്ങൾ” നടത്തിയ തമസ്കരണം.

Back to top button
error: