NEWS

വിമാനാപകടം; കേന്ദ്ര വ്യോമയാന മന്ത്രി കരിപ്പൂരിലേക്ക്

ന്യൂഡല്‍ഹി: വിമാനാപകടം നടന്ന കരിപ്പൂരിലേക്ക് എത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. അപകടത്തെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചിരുന്നുവെങ്കില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചതായാണ് വിവരം. 127 പേര്‍ പരിക്കുകളെ തുടര്‍ന്ന് ആശുപത്രികളിലുണ്ട്. മറ്റുള്ളവരെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് മിഷന്റെ ഭാഗമായി 190 യാത്രക്കാരുമായി ദുബായില്‍ നിന്ന് വന്ന വിമാനമാണ് ഇന്നലെ രാത്രി അപകടത്തില്‍ പെട്ടത്. ടേബിള്‍ടോപ്പ് എയര്‍പോര്‍ട്ടായ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനം നിയന്ത്രിച്ച് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ മഴമൂലം തെന്നിയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ഫ്‌ളൈറ്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് എന്നി വിഭാഗങ്ങളില്‍ നിന്നുള്ള അന്വേഷണ സംഘങ്ങള്‍ സംഭവം നടന്ന സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നായി എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ രണ്ട് ദുരിതാശ്വാസ സംഘങ്ങളെ കോഴിക്കോട്ടേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

Back to top button
error: