LIFE

സുശാന്തിന്റെ അക്കൗണ്ടുകളിലെ പണം റിയയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: നടന്‍സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ വീണ്ടും വഴിത്തിരിവ്.സുശാന്തിന്റെ പേരിലുള്ള നാല് ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടെണ്ണത്തിലെ പണം കാമുകി റിയ ചക്രവര്‍ത്തിയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഈ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കുകളിലായിരുന്നു സുശാന്തിന്റെ അക്കൗണ്ടുകള്‍. കൊട്ടക്, എച്ച്ഡിഎഫ്‌സി ബാങ്കുകളിലെ, വലിയ തുകയുണ്ടായിരുന്ന അക്കൗണ്ടുകളില്‍നിന്നുള്ള പണമാണ് റിയയുടെ അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.

മുംബൈയില്‍ ഭൂമിക്കു വന്‍വിലയുള്ള മേഖലകളില്‍ അടുത്തിടെ റിയയും കുടുംബവും രണ്ടു വസ്തുവകകള്‍ വാങ്ങിയിരുന്നു. ഇതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയുടെ പ്രാന്തപ്രദേശമായ പവനിയില്‍ ഒരു ചെറിയ ഫാം ഹൗസും മുംബൈയ്ക്കു സമീപമുള്ള ഗോറെഗാവില്‍ ഒരു അപ്പാര്‍ട്‌മെന്റുമാണ് അടുത്തിടെ ഇവര്‍ വാങ്ങിയത്. ഇവര്‍ക്ക് വായ്പ എടുത്തു വാങ്ങിയ രണ്ടു കാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, തന്നെ പീഡിപ്പിക്കാനാണ് സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസില്‍ കേസ് നല്‍കിയതെന്നാണ് റിയയുടെ വാദം. പട്‌നയിലെ കേസ് മുംബൈയിലേക്കു മാറ്റണമെന്നും സുശാന്തിന്റെ പിതാവ് കെ.കെ. രാജ്പുത് മുന്‍ പൊലീസുകാരനായതിനാല്‍ അവിടെ സ്വാധീനം ചെലുത്തി അന്വേഷണം അട്ടിമറിച്ചേക്കാമെന്നും റിയ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
സുശാന്തിനൊപ്പം ഒരു വര്‍ഷം താമസിച്ചെന്നും മരിക്കുന്നതിന് ആറു ദിവസം മുന്‍പാണ് താല്‍ക്കാലികമായി അവിടുന്നു താമസം മാറ്റിയതെന്നും റിയ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സുശാന്തിന്റെ പിതാവിന്റെ ആവശ്യപ്രകാരം ഇപ്പോള്‍ സിബിഐക്കു കൈമാറിയിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Back to top button
error: