NEWS

ട്രഷറിയിൽ നടന്നത് വൻ തട്ടിപ്പ് ,റമ്മി കളിച്ചും ഭൂമിയും സ്വർണ്ണവും വാങ്ങിക്കൂട്ടി ബിജുലാൽ

വഞ്ചിയൂർ ട്രഷറിയിൽ വൻ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് അറസ്റ്റിലായ ട്രെഷറി ഉദ്യോഗസ്ഥൻ എം ആർ ബിജുലാൽ .ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ്‌ കുറ്റസമ്മതം .ഉദ്യോഗസ്ഥർ ആദ്യം കണ്ടെത്തിയ രണ്ടു കോടിയുടെ തട്ടിപ്പിന് പുറമെ 74  ലക്ഷത്തിന്റെ തിരിമറി കൂടി ഇയാൾ വെളിപ്പെടുത്തി .

ഏപ്രിൽ ,മെയ് മാസങ്ങളിലായാണ് 74 ലക്ഷം രൂപ തിരിമറി നടത്തിയത് .പല തവണ ട്രഷറി അകൗണ്ടിൽ നിന്ന് പണം തട്ടിയതായി ഇയാൾ വെളിപ്പെടുത്തി .ഭാര്യയുടെയും സഹോദരിയുടെയും അകൗണ്ടുകളിലേക്കാണ് പണം മാറ്റിയത് .ഈ പണം റമ്മി കളിയ്ക്കാൻ ആണ് ഉപയോഗിച്ചത് .ഒപ്പം ഭൂമിയും സ്വർണവും വാങ്ങി .

ബുധനാഴ്ച രാവിലെ മുതൽ ബിജുലാൽ ഒളിവിലാണ് .വഞ്ചിയൂർ കോടതിക്ക് പുറകുവശത്തുള്ള അഭിഭാഷകന്റെ ഓഫീസിൽ നിന്നാണ് ഇയാളെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത് .കോടതിയിൽ കീഴടങ്ങാൻ വന്ന ഇയാൾ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കവെയാണ് ക്രൈം ബ്രാഞ്ച് സംഘം എത്തി പിടികൂടിയത് .

അകൗണ്ടിൽ ഉള്ള പണം റമ്മി കളിച്ചുണ്ടാക്കിയതാണ് എന്നാണ് ഇയാൾ പിടികൂടുമ്പോൾ പറഞ്ഞത് .ട്രഷറിയിൽ നിന്ന് രണ്ടു കോടി രൂപ തട്ടിച്ചു എന്നായിരുന്നു പ്രാഥമിക അനുമാനം .എന്നാൽ പല തവണ തിരിമറി നടത്തി എന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്തിയേക്കും .തട്ടിപ്പ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു .മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളിയിരുന്നു .

Back to top button
error: