NEWS

കര്‍ശന സുരക്ഷയില്‍ മോദി അയോധ്യയിലേക്ക്; വഴിയൊരുക്കുന്നത് കോവിഡ് മുക്തരായ 150 പൊലീസുകാര്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജയ്ക്കായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കുന്നത് കോവിഡ് മുക്തരായ 150 പൊലീസുകാര്‍.

കോവിഡ് മുക്തരായ ഇവരുടെ ശരീരത്തില്‍ കോവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ ഉള്ളതിനാല്‍ രോഗം പിടിപെടാനോ പടരാനോ സാധ്യതയില്ലെന്നും ഏതാനും മാസത്തേക്ക് കോവിഡ് ഭീതിയില്‍ നിന്ന് ഇവര്‍ സുരക്ഷിതരായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാരണത്താലാണ് ഇവരെ നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടാകും. ഇതിനു പുറമേ, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് സ്ഥിരീകരിച്ച 400 പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിയും സുരക്ഷയൊരുക്കാന്‍ ഉണ്ടാകും. നിലവിലുള്ള താല്‍ക്കാലിക രാമ ക്ഷേത്രത്തിലെ രണ്ടാമത്തെ പൂജാരിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. നഗരത്തില്‍ ആകെ 604 കോവിഡ് കേസുകളും 16 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

അതേസമയം, ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് 12.30ന് തുടക്കം കുറിക്കും. രാമക്ഷേത്ര ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടും. പിന്നീട് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും. ഇതിനായി പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ലക്‌നൗവില്‍ എത്തി. ചടങ്ങുകള്‍ രാവിലെ 11.30ന് തുടങ്ങും. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കോവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് തുടക്കമാകുന്നത്.

ആദ്യം ഹനുമാന്‍ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലും പൂജയ്ക്കും ദര്‍ശനത്തിനും ശേഷമാകും അദ്ദേഹം ഭൂമിപൂജയില്‍ പങ്കുകൊള്ളുക. വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവര്‍ ഭൂമി പൂജ ചടങ്ങില്‍ സന്നിഹിതരായിരിക്കും. 135 സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യവുമുണ്ടാകും. 175 പേര്‍ക്കാണ് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും 1500 ഇടങ്ങളില്‍നിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്.

Back to top button
error: