NEWS

ഒന്നും മറച്ചു വെക്കാൻ ഇല്ലെങ്കിൽ സർക്കാർ താൻ വിജിലൻസിന് നൽകിയ പരാതികളിൽ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാരിന് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ വിജിലന്‍സിന് താന്‍ നല്‍കിയ രണ്ടു പരാതികളില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  

ബെവ്ക്യൂ ആപ്പിനെ തിരഞ്ഞെടുത്തുതുമായി ബന്ധപ്പെട്ടും,  പമ്പാ ത്രിവേണിയിലെ മണല്‍ കടത്തുമായി ബന്ധപ്പെട്ടുമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക്  രണ്ടു പരാതികള്‍  നല്‍കിയത്.  അനധികൃത നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും കത്തും നൽകിയിട്ടുണ്ട്.  രണ്ടു മാസമായിട്ടും വിജിലന്‍സ് ഡയറക്ടര്‍  ഒരു നടപടിയും എടുത്തിട്ടില്ല. അദ്ദേഹത്തോട് ചോദിക്കുമ്പോള്‍ ഗവണ്‍മെന്റിന്റെ അനുമതിക്ക് വേണ്ടി കൊടുത്തിരിക്കുകയാണെന്നാണ് പറയുന്നത്.  പുതിയ അഴിമതി നിരോധന നിയമപ്രകാരം പബ്ലിക്ക് സര്‍വന്റിനെതിരെ  അന്വേഷണം നടത്തണമെങ്കില്‍ ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമാണ്. അല്ലെങ്കില്‍ നിയമനാധികാരിയുടെ  അനുമതി വേണം.

കേരളത്തില്‍ ഇന്ന് വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുന്നു.  വിജിലന്‍സിനെ വന്ധ്യംകരിച്ചിരിക്കുകയാണ്. ഒരു അഴിമതിയെക്കുറിച്ചും അന്വേഷിക്കുന്നില്ല. എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് വിജിലന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റിയിരിക്കുന്നു. അന്വേഷണത്തിന്  അനുമതി നല്‍കാതെ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍.

 ശിവശങ്കര്‍ ഐ.ടി. സെക്രട്ടറി എന്ന നിലയില്‍ നടത്തിയിട്ടുള്ള അനധികൃത നിയമനങ്ങളെപ്പറ്റി പ്രതിപക്ഷം  ആരോപണം ഉന്നയിച്ചതോടെ നിയമനം ലഭിച്ചവര്‍ ഓരോരുത്തരായി രാജി വച്ച് പൊയ്ക്കൊണ്ടിരിക്കുകയാണ്.  ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ പേര് വന്ന് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുമ്പോള്‍  അവര്‍ക്ക് നിയമനം നല്‍കുന്നില്ല. പകരം പിന്‍വാതിലിലൂടെ അനധികൃത നിയമനങ്ങള്‍ തകൃതിയായി നടക്കുന്നു. അതിനെപ്പറ്റി അന്വേഷിക്കണമെന്നു പറഞ്ഞാല്‍ അന്വേഷണമില്ല. അടിയന്തിരമായി അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കണം.

മുഖ്യമന്ത്രി പലപ്പോഴും പറയാറുണ്ട് ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കുമെന്ന്. പക്ഷേ ഉപ്പു തിന്നുന്നതേയുള്ളു ആരും വെള്ളം കുടിക്കുന്നുന്നില്ല.  അഴിമതി ആരു നടത്തിയാലും അവര്‍ ശിക്ഷിക്കപ്പെടേണ്ടതാണ്.  അവരുടെ പേരില്‍ അന്വേഷണം നടത്തേണ്ടതാണ്. അതിനാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഏതാണ്ട് അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ഒരു അഴിമതിയും അന്വേഷിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. പ്രതിപക്ഷനേതാവ് എന്നുള്ള നിലയില്‍ ഉത്തരവാദിത്വത്തോടെ  താൻ രണ്ട് പരാതികള്‍ കൊടുത്തിട്ട് ഒരു അന്വേഷണവും നടക്കുന്നില്ല. ഗവണ്‍മെന്റും മുഖ്യമന്ത്രിയുമാണ് പ്രതിക്കൂട്ടിലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Back to top button
error: