NEWS

പിണറായി വിജയൻ ദേശവിരുദ്ധർക്ക് താവളമൊരുക്കി: വി.മുരളീധരൻ

ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ടവർക്ക് സ്വന്തം ഓഫീസ് വിട്ടുകൊടുത്ത പിണറായി വിജയൻ രാജ്യത്തെ ഒറ്റുകൊടുത്തെന്ന് കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പിണറായി രാജിവച്ചൊഴിയണം. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ഭീകരവാദ ബന്ധമുണ്ടെന്ന കസ്റ്റംസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ കേസ് അന്വേഷിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയത്. പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ നടന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു വി.മുരളീധരൻ.

സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള സ്പേസ് പാർക്കിൽ ജോലി ചെയ്ത സ്വപ്ന സുരേഷിന് ബഹിരാകാശ ശാസ്ത്രജ്ഞൻമാരുമായി പോലും ഇടപെടാൻ അവസരം ഉണ്ടായി. രാജ്യത്തിൻ്റെ വിവര സാങ്കേതികവിദ്യയും രഹസ്യങ്ങളും കള്ളക്കടത്തുകാരി ആർക്കൊക്കെ കൈമാറിയെന്ന് അന്വേഷിക്കേണ്ടതുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ മുഖ്യമന്ത്രിക്കാവില്ല. വ്യാജസർട്ടിഫിക്കറ്റുമായി ഒരു തട്ടിപ്പുകാരി സ്വന്തം ഓഫീസിൽ കയറി നിരങ്ങിയിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് എന്ത് ഭരണ നൈപുണ്യമാണ് ഉള്ളതെന്ന് അദ്ദേഹത്തെ പാടിപുകഴ്ത്തുന്നവർ പറയണം. ഇൻറലിജൻസിൽ നിന്നും വിവരങ്ങൾ കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറുമെല്ലാം പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുള്ള കേരള പൊലീസ് സേനയെ മൊത്തത്തിൽ അപമാനിക്കുന്നതിന് തുല്യമാണിത്. പാഠം പഠിച്ചെന്നും ഇനി ഇൻറലിജൻസിൻ്റെ സമ്മതമില്ലാതെ എങ്ങും പോകില്ലെന്നുമാണ് സ്പീക്കർ പറയുന്നത്. ആരോപണം ഉയർന്ന് 12 ദിവസം കഴിഞ്ഞാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റാൻ മുഖ്യമന്ത്രി തയ്യാറായത്. ഇത് പല സംശയങ്ങൾക്കും ഇടനൽകുന്നുണ്ട്. സ്വന്തം നാട്ടിലെ പാവപ്പെട്ടവർക്ക് അരിവാങ്ങാനാണ് യുഎഇ കോൺസുലേറ്റിൻ്റെ സഹായം തേടിയതെന്നാണ് മന്ത്രി കെ.ടി. ജലീൽ പറയുന്നത്. ഇത്തരം പ്രസ്താവനകൾ നടത്താൻ ജലീലിന് ലജ്ജയില്ലേയെന്ന് വി.മുരളീധരൻ ചോദിച്ചു.

പ്രോട്ടോക്കോൾ ലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. സ്വന്തം ഓഫീസും കുടുംബവും ആരോപണത്തിൻ്റെ നിഴലിൽ വരുമ്പോൾ സഹപ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിക്ക് എങ്ങനെ നടപടിയെടുക്കാനാവുമെന്നും മുരളീധരൻ പരിഹസിച്ചു. എല്ലാ യോഗ്യതകളുമുള്ള ചെറുപ്പക്കാർ തൊഴിലിനായി അലയുന്ന നാട്ടിലാണ് വ്യാജബിരുദക്കാർക്ക് പിൻവാതിൽ നിയമനം നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Back to top button
error: