NEWS

ശിവശങ്കറിന്റെ നിർണായക മൊഴി പുറത്ത്, ബാഗേജ് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് സ്വപ്ന വിളിച്ചിരുന്നു

തിരുവനന്തപുരം സ്വര്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറിന്റെ നിർണായക മൊഴി പുറത്ത്. സ്വർണം കടത്തിയ ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന തന്നെ വിളിച്ചിരുന്നതായി ശിവശങ്കർ എൻ ഐ എക്ക്‌ നൽകിയ മൊഴിയിൽ പറയുന്നു.

സംശയം തോന്നിയ കസ്റ്റംസ് ബാഗേജ് പിടിച്ചു വച്ചിരുന്നു. ഈ സമയത്താണ് ബാഗേജ് വിട്ടുകിട്ടാൻ ഇടപെടണം എന്നാവശ്യപ്പെട്ട് സ്വപ്ന വിളിച്ചത്. എന്നാൽ കോൺസുലേറ്റിന്റെ വിഷയം ആയതിനാൽ ഇടപെടാൻ ആകില്ല എന്നതായിരുന്നു തന്റെ നിലപാട്. കൊച്ചിയിലേക്ക് വിളിച്ചു വരുത്തി എൻ ഐ എ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

കേസിൽ യു എ ഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചു. മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഇവർക്കെതിരെ മൊഴി നൽകിയിരുന്നു. സ്വർണം കടത്താൻ സഹായിക്കുന്നതിന് അറ്റാഷേക്ക് പണം നല്കിയിരുന്നു. ഓരോ തവണയും പണം കൂടുതൽ ആവശ്യപ്പെട്ടതിനാൽ തൂക്കം കുറച്ചാണ് അറ്റാഷെയോട് പറഞ്ഞിരുന്നതെന്നും സ്വപ്ന വെളിപ്പെടുത്തി.

Back to top button
error: