LIFE

47 ചൈനീസ് ആപ്പുകൾക്ക് കൂടി ഇന്ത്യയിൽ നിരോധനം

ചൈനയിൽ നിന്നുള്ള 47 അപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചു. ഒരു മാസം മുമ്പ് 59 ആപ്പുകൾ നിരോധിച്ചതിനു പിന്നാലെയാണ് പുതിയ കേന്ദ്ര നടപടി. മുമ്പ് നിരോധിച്ച ആപ്പുകളുടെ ക്ലോൺ പോലെ പ്രവർത്തിക്കുന്ന അപ്പുകൾക്കാണ് നിരോധനം.

ആലിബാബ അടക്കമുള്ള കമ്പനികളോട് ചേർന്ന് പ്രവർത്തിക്കുന്ന 250 ചൈനീസ് ബന്ധമുള്ള ആപ്പുകൾ കൂടി ഇന്ത്യ നിരീക്ഷിക്കുക ആണ്. ദേശ സുരക്ഷക്ക് ഭീഷണിയായ വ്യക്തി വിവരങ്ങൾ ചോർത്തുന്ന ആപ്പുകൾ ആണ് കേന്ദ്രത്തിന്റെ റഡാറിൽ. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഗെയിം ആയ പബ്‌ജിയും കേന്ദ്ര നിരീക്ഷണത്തിൽ ആണെന്നാണ് വിവരം.

നിരീക്ഷിക്കുന്ന ആപ്പുകൾ ഏതെങ്കിലും വിധത്തിൽ ദേശീയ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുന്നത്. ഒപ്പം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സുരക്ഷ സംബന്ധിച്ച് കേന്ദ്രം വിവിധ ആപ്പുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ചില ആപ്പുകൾ വ്യക്തിവിവരങ്ങൾ പങ്കുവെക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണം.

ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനി ബ്ലൂ ഹോളിന്റെ അനുബന്ധ സ്ഥാപനം ആണ് പബ്‌ജി വികസിപ്പിച്ചത്. എന്നാൽ ചൈനീസ് കമ്പനി ടെൻസെന്റിന്റെ പിന്തുണ പബ്‌ജിക്കുണ്ട്.

രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളി ഉയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ടിക്‌ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളെ നിരോധിച്ചിരുന്നു. ജൂൺ 15നു ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ബോയ്‌കോട്ട് ചൈന മുദ്രാവാക്യം ഇന്ത്യയിൽ ശക്തമായിരുന്നു.

Back to top button
error: