IndiaNEWS

ജോലി ഓഫറുകൾ വ്യാജമോ ? എങ്ങനെ തിരിച്ചറിയാം?

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത് പോലെയുള്ള സൈബർ തട്ടിപ്പുകൾ ഇന്ന് ധാരാളം നമ്മൾ കേൾക്കുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പിൽ ചെന്ന് ചാടാതിരിക്കാൻ ആളുകൾ പാലിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തട്ടിപ്പിൽ പെടാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്നാണ് ഇതിൽ പറയുന്നത്.

കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആദ്യമായി സംഭാഷണം നടത്തി വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് അപ്പോയിൻമെൻറ് ലെറ്റർ വരികയാണെങ്കിൽ അതൊരു ജോലി തട്ടിപ്പിൻെറ സൂചനയാണ്. ഓഫർ ലെറ്ററിലോ അല്ലെങ്കിൽ നിങ്ങളെ ജോലിക്ക് എടുത്ത് കൊണ്ടുള്ള അറിയിപ്പിലോ ജോലിയുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ ഇല്ലാത്തത് മറ്റൊരു സൂചനയാണ്. വ്യക്തമായി മനസ്സിലാവാത്ത തരത്തിലുള്ള ഒരു ജോലിയാണ് ഓഫർ ലെറ്ററിൽ പറയുന്നതെങ്കിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

നിങ്ങൾക്ക് വന്നിരിക്കുന്ന ഇ-മെയിലിലെ ഭാഷ ശ്രദ്ധിക്കുക. അതിൽ അപാകതകൾ തോന്നുന്നുവെങ്കിൽ ജോലി വാഗ്ദാനം വ്യാജമാണെന്ന് ഉറപ്പിക്കാവുന്നതാണ്. ജോലി ഓഫർ ചെയ്യുന്നതിനോടൊപ്പം നിങ്ങളോട് അങ്ങോട്ട് പണം നൽകാൻ ആവശ്യപ്പെടുന്നുണ്ടെങ്കിൽ വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കുക. ജോലിക്കായുള്ള അഭിമുഖത്തിനിടയിൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നുണ്ടെങ്കിൽ വളരെയധികം സൂക്ഷിക്കുക. അത്തരം വിവരങ്ങൾ പങ്കുവെക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.

ഇവയെല്ലാം ശ്രദ്ധിച്ചാൽ പോലും കെണിയിൽ വീഴാനുള്ള സാധ്യതകളുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ജോലി വാഗ്ദാനങ്ങളുടെ കാര്യത്തിൽ പരമാവധി ജാഗ്രത പുലർത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഏതെങ്കിലും തരത്തിൽ തട്ടിപ്പിന് ഇരയായെങ്കിൽ നിങ്ങൾക്ക് cybercrime.gov.in എന്ന് വെബ്സൈറ്റ് വഴി പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. പല തരം തന്ത്രങ്ങളിലൂടെയാണ് ജോലി തട്ടിപ്പുകൾ നടക്കുന്നത്.

ഉദ്യോഗാർഥികൾ ജോലി തട്ടിപ്പുകളിൽ പെടാതിരിക്കാൻ സർക്കാർ നിരവധി ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ട്. നേരത്തെ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിയിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടും നിരവധി സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇതിനെതിരെ യുവാക്കളും ഉദ്യോഗാർഥികളും കരുതിയിരിക്കണമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു മന്ത്രാലയത്തിൻെറ ഉത്തരവ്.

ഇത്തരത്തിൽ വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പിന് ഇരയായവരെയാണ് സർക്കാർ രക്ഷിച്ചത്. ഇവരെ മ്യാവഡി മേഖലയിൽ തടവിലാക്കുകയും പിന്നീട് മ്യാൻമറിലേക്ക് കൊണ്ടുപോകുകയുമാണ് ചെയ്തിരുന്നത്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ ഇവ‍ർ നിർബന്ധിതരായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജോലി തട്ടിപ്പിന് ഇരയായിട്ടുള്ളവരെ മ്യാൻമർ, കംബോഡിയ തുടങ്ങിയിവിടങ്ങളിൽ നിന്നാണ് രക്ഷിച്ചത്. സായുധ സംഘങ്ങളാണ് ഇത്തരം തട്ടിപ്പിന് പിറകിലെന്നാണ് മന്ത്രാലയം പറയുന്നത്. തട്ടിപ്പിൽ പെട്ടിട്ടുള്ള ഇന്ത്യൻ പൌരൻമാർ അടക്കമുള്ളവർ വിദേശ രാജ്യങ്ങളിൽ ഇത്തരം സംഘങ്ങൾക്ക് കീഴിൽ കഴിയുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Back to top button
error: