LocalNEWS

മഞ്ചേരിയില്‍ അര്‍ധരാത്രി ചായകുടിക്കാനിറങ്ങിയ യുവതിയെ മകന്റെ മുന്നില്‍ വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റി

മലപ്പുറം: പത്തുവയസുകാരനായ മകന്‍ നോക്കിനില്‍ക്കേ യുവതിയെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതായി പരാതി. മഞ്ചേരിയിലാണ് സംഭവം. കൂമംകുളം സ്വദേശിനി അമൃത എന്‍.ജോസാണ് പോലീസിനെതിരേ രംഗത്തെത്തിയത്. എന്നാല്‍, രാത്രി ടൗണില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ പരിശോധന നടത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. ദൃശ്യങ്ങള്‍ സഹിതമാണ് യുവതി പരാതിനല്‍കിയത്.

രാത്രി ചായ കുടിക്കാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ അപ്രതീക്ഷിതമായി എത്തിയ പോലീസ് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരനില്‍നിന്ന് പോലീസുകാര്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റു. ഇവര്‍ക്കൊപ്പം പത്ത് വയസുകാരനായ കുട്ടിയുണ്ടെന്ന പരിഗണന പോലും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കാണ് യുവതി പരാതി നല്‍കിയത്. ടൗണില്‍ ലഹരി സംഘങ്ങളുടെ സാന്നിദ്ധ്യം സജീവമായ ഭാഗത്താണ് ഇവര്‍ കാര്‍ പാര്‍ക്ക് ചെയ്തതെന്നും വാഹനം പരിശോധിക്കാന്‍ ചെന്നപ്പോള്‍ തടഞ്ഞതുകൊണ്ടാണ് യുവതിയെ അടക്കം കസ്റ്റഡിയില്‍ എടുക്കേണ്ടിവന്നതെന്ന് മഞ്ചേരി പോലീസ് പറഞ്ഞു.

 

 

Back to top button
error: