KeralaNEWS

ചുമട്ടുതൊഴിലാളികളുടെ പിടിവാശി; ഒന്നര മണിക്കൂര്‍ കൊണ്ട് വീട്ടമ്മ ഒറ്റയ്ക്ക് ലോഡ് ഇറക്കി

തിരുവനന്തപുരം: മിനിലോറിയില്‍ കൊണ്ടുവന്ന തറയോടു പായ്ക്കറ്റുകള്‍ ചുമട്ടുതൊഴിലാളികളുടെ പിടിവാശിമൂലം വീട്ടമ്മ ഒറ്റയ്ക്കിറക്കി. ശ്രീകാര്യം പൗഡിക്കോണം പാണന്‍വിളയ്ക്കടുത്തു പുത്തന്‍വിള ബഥേല്‍ ഭവനില്‍ ദിവ്യ പണിയിക്കുന്ന വീട്ടിലാണ് സംഭവം. തിരുവനന്തപുരം നഗരസഭയില്‍നിന്നുള്ള സഹായംകൂടി പ്രയോജനപ്പെടുത്തിയാണ് വീടുപണിയുന്നത്.

നാലുകൊല്ലം മുമ്പ് പണി തുടങ്ങിയതാണെങ്കിലും സാമ്പത്തികപ്രയാസം കാരണം പൂര്‍ത്തിയായിട്ടില്ല. വിധവയായ ദിവ്യ ആശുപത്രി കാന്റീനില്‍ ജോലിചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. സഹോദരന്‍ ബിനുവും ഭാര്യ രജനിയുമാണ് തിങ്കളാഴ്ച രാവിലെ തറയോടുകള്‍ വാങ്ങിക്കൊണ്ടുവന്നത്.

പത്തരയോടെ മിനിലോറി ദിവ്യയുടെ വീട്ടുവളപ്പില്‍ക്കയറ്റിയപ്പോള്‍ ബിനു ഏതാനും തറയോടു പായ്ക്കറ്റുകള്‍ ഇറക്കിവെച്ചു. അപ്പോഴാണ് വിവിധ യൂണിയനുകളില്‍പ്പെട്ട, പത്തോളം ചുമട്ടുതൊഴിലാളികള്‍ ലോഡിറക്കാന്‍ വന്നത്. കൂലി കൊടുക്കാന്‍ കാശില്ലെന്ന് ബിനുവും രജനിയും പറഞ്ഞു. ഒടുവില്‍, അഞ്ഞൂറുരൂപ കൊടുത്തു പറഞ്ഞുവിടാന്‍ ബിനു ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ വാങ്ങിയില്ല. വീട്ടുടമയേ ലോഡിറക്കാവൂവെന്നും മറ്റുള്ളവര്‍ അതു ചെയ്യാന്‍ പാടില്ലെന്നും തൊഴിലാളികള്‍ ശഠിച്ചു.

വീട്ടുടമസ്ഥയുടെ സഹോദരനും ഭാര്യയുമാണെന്ന് ബിനുവും രജനിയും സ്വയം പരിചയപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. വിവരമറിഞ്ഞ്, പന്ത്രണ്ടുമണിയോടെ ദിവ്യ വന്നു. തറയോടു പായ്ക്കറ്റുകള്‍ താഴെയിറക്കാന്‍ ദിവ്യയെ ബിനുവും രജനിയും സഹായിക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ അനുവദിച്ചില്ല. വീട്ടുടമസ്ഥ ഒറ്റയ്ക്കുതന്നെ അതു ചെയ്യണമെന്ന് അവര്‍ വാശിപിടിച്ചു.

നാലുവീതം തറയോടുകളുള്ളതായിരുന്നു പായ്ക്കറ്റുകള്‍. അറുപതോളം വരുന്ന പായ്ക്കറ്റുകള്‍ ദിവ്യ ഒന്നരമണിയോടെ താഴെയിറക്കിവെച്ചു. അതു ദിവ്യ തനിയേ ആണ് ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ തൊഴിലാളികള്‍ തറയോടുകള്‍ ഇറക്കി കഴിയുംവരെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

Back to top button
error: