CrimeNEWS

”വിശന്നിട്ടാണ് സാറേ”! അങ്കണവാടിയില്‍ കയറി കഞ്ഞിവെച്ച് കുടിച്ച കള്ളന്‍ പറഞ്ഞ ‘കദനകഥ’

കണ്ണൂര്‍: താവക്കരയിലെ അങ്കണവാടിയില്‍ അതിക്രമിച്ച് കടക്കുകയും ഭക്ഷണമുണ്ടാക്കി കഴിക്കുകയും ചെയ്ത കള്ളന്‍ ഒടുവില്‍ പിടിയില്‍. മട്ടന്നൂര്‍ സ്വദേശി നഞ്ചേടത്ത് വിജേഷാണ് പോലീസ് പിടിയിലായത്.

ജോലിയും കൂലിയും ഇല്ലെന്നും വിശന്നുവലഞ്ഞപ്പോഴാണ് അങ്കണവാടിയില്‍ കയറി കഞ്ഞിയും ഓംലെറ്റുമുണ്ടാക്കി കഴിച്ചതെന്നുമായിരുന്നു വിജേഷ് പോലീസിനോട് പറഞ്ഞത്. അരിയും പയറും പൂട്ടിവെച്ചതുകൊണ്ടാണ് അതിക്രമം നടത്തിയതെന്നും പ്രതി പറഞ്ഞു. വിജേഷിനെതിരെ പോലീസ് കേസെടുത്തു.

താവക്കര വെസ്റ്റ് അങ്കണവാടിക്ക് നേരെയാണ് കഴിഞ്ഞദിവസം അതിക്രമം നടന്നത്. പൂട്ട് പൊളിച്ച് വാതില്‍ തുറന്ന് അകത്തുകയറിയായിരുന്നു അക്രമം. ജനല്‍ ചില്ല് തകര്‍ക്കുകയും കമ്പികള്‍ വളച്ച് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. അങ്കണവാടിയുടെ അകത്തേക്ക് കയറുന്ന പടവുകളില്‍ പതിച്ച ടൈലുകള്‍ ചെങ്കല്ല് ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയും ചെയ്തു.

അകത്തുകയറിയ പ്രതി ആഹാരസാധനങ്ങള്‍ എടുത്ത് കഞ്ഞിയും ഓംലറ്റും ഉണ്ടാക്കിക്കഴിക്കുകയുംചെയ്തു. ഇതേ അങ്കണവാടിക്കുനേരേ മൂന്നാംതവണയാണ് അക്രമം നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 12-നും ഒക്ടോബര്‍ ആറിനും അക്രമം നടന്നിരുന്നു. ആദ്യ രണ്ടുതവണയും അകത്തുകയറിയ ‘കള്ളന്‍’ കഞ്ഞിവെച്ച് കഴിക്കുക മാത്രമാണ് ചെയ്തത്. ഇത്തവണയാണ് വ്യാപകമായ അക്രമം നടത്തിയത്.

 

 

Back to top button
error: