KeralaNEWS

കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു

മലപ്പുറം: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊണ്ടോട്ടി സ്വദേശിയായ പ്രതി റിയാസ് രക്ഷപ്പെട്ടത്. വിമാനത്താവള ജീവനക്കാര്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്. റിയാസിന്റെ രണ്ട് കൂട്ടാളികള്‍ക്കായും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നും കടത്തിയ സ്വര്‍ണ്ണം പോലീസ് പിടികൂടി. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് 91 ലക്ഷത്തോളം രൂപ വില മതിക്കുന്ന 1.807 കിലോഗ്രാം സ്വര്‍ണം പോലീസ് സംഘം പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ് മോനെ (39) അറസ്റ്റ് ചെയ്തു.

വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് ദിവസേനെ കൂടുകയാണ്. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി ഇന്നലെ കോടികളുടെ സ്വര്‍ണ്ണക്കടത്താണ് ഉണ്ടായത്. നെടുമ്പാശ്ശേരിയില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി ഏകദേശം മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

 

Back to top button
error: