CrimeNEWS

ഇരകളുടെ സ്വകാര്യ ഭാഗത്തു മുറിവേല്‍പിച്ച് ആനന്ദിക്കുന്ന സൈക്കോ, കൊടുംക്രിമിനല്‍

കൊച്ചി: ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നല്‍കിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്തു മുറിവേല്‍പിച്ചു ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. ഇയാള്‍ ഒരു സാഡിസ്റ്റിക്കും സൈക്കോപാത്തുമാണ്. ഷാഫിക്കെതിരേ പുത്തന്‍കുരിശില്‍ 75-കാരിയെ ബലാത്സംഗം ചെയ്ത കേസുണ്ട്. ആ സ്ത്രീയെയും കത്തി കൊണ്ട് സ്വകാര്യഭാഗങ്ങളില്‍ ആക്രമിച്ചിരുന്നു. അതേരീതിയില്‍ തന്നെയാണ് നരബലിക്കിരയായ സ്ത്രീകളുടെയും സ്വകാര്യഭാഗങ്ങളില്‍ പരുക്കേല്‍പ്പിച്ചത്. തന്‍െ്‌റ ഇംഗിതങ്ങള്‍ നടത്താനായി എന്തു കഥയുമുണ്ടാക്കി ലക്ഷ്യത്തിലേക്ക് എത്തുന്ന ആളായിരുന്നു ഇയാള്‍. അടുത്തുള്ളവരുമായി ബന്ധമില്ലെങ്കിലും ആവശ്യമുള്ളവരെ കണ്ടെത്തി ബന്ധം നിലനിര്‍ത്തുന്നതായിരുന്നു ഇയാളുടെ പതിവ്.

ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മുഹമ്മദ് ഷാഫി ഫെയ്‌സ്ബുക്കില്‍ ശ്രീദേവി എന്ന പേരില്‍ അക്കൗണ്ട് ഉണ്ടാക്കി പൂക്കള്‍ മാത്രം പോസ്റ്റ് ചെയ്ത് ഇലന്തൂര്‍ സ്വദേശിയായ ഭഗവല്‍ സിങ്ങിനെ വലയിലാക്കുകയായിരുന്നു. 2018 മുതല്‍ ഇരുവരും തമ്മില്‍ ഫെയ്‌സ്ബുക്കിലൂടെ ബന്ധമുണ്ടായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയുള്ള ഇയാളുടെ ബന്ധങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കമ്മിഷണര്‍ പറഞ്ഞു.

കടവന്ത്രയില്‍നിന്നു പത്മം എന്ന സ്ത്രീയെ കാണാതായ കേസ് റജിസ്റ്റര്‍ ചെയ്തതു ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇതു കൊലപാതകമാണ്, അവര്‍ എവിടെയും പോയതല്ല എന്നു മനസിലുണ്ടായ തോന്നലാണ് കേസിന്റെ അന്വേഷണത്തിനു നിര്‍ദേശം നല്‍കാന്‍ കാരണമായത് ഡി.സി.പി എസ്. ശശിധരന്‍ പറഞ്ഞു. ഇത്തരത്തിലുള്ള തന്റെ തോന്നലുകള്‍ പലപ്പോഴും ശരിയാകുന്നതാണു പതിവ്. അന്വേഷണത്തിനു തീരുമാനിച്ചതോടെ അരിച്ചുപെറുക്കിയായിരുന്നു അന്വേഷണം. കൊച്ചിയില്‍നിന്ന് ഇവര്‍ ഒരു വാഹനത്തില്‍ കയറുന്നതിന്റെ തെളിച്ചമില്ലാത്ത ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്നും അദ്ദേഹം പറഞ്ഞു.

ഭഗവല്‍ സിങ്ങിനെ വലയിലാക്കിയ മുഹമ്മദ് ഷാഫി ആ കുടുംബത്തെ മൊത്തം പെടുത്തുകയായിരുന്നു എന്നാണു വ്യക്തമായത്. പൂജയുടെ പേരില്‍ മുതലെടുപ്പു നടത്തി ഒരു വര്‍ഷം കൊണ്ടാണു നരബലി വേണമെന്ന കാര്യം കുടുംബത്തെ ബോധ്യപ്പെടുത്തിയത്. മനുഷ്യ മാംസം ഇവര്‍ കഴിച്ചു എന്നു വിവരം ഉണ്ടെങ്കിലും അതിനു തെളിവു ലഭിച്ചിട്ടില്ല. കാലടി സംഭവത്തിലാണ് ഇവര്‍ മനുഷ്യ മാംസം കഴിച്ചതായി വിവരം ഉള്ളത്. ഇക്കാര്യത്തിലും വ്യക്തമായ അന്വേഷണം വേണം.

മുഹമ്മദ് ഷാഫിക്കെതിരെ ചെറുതും വലിയതുമായ പത്തു കേസുകളുണ്ട്. ഇയാള്‍ താമസിക്കാത്ത സ്ഥലങ്ങളില്ല. ചെയ്യാത്ത ജോലികളില്ല. ഹോട്ടല്‍ നടത്തും, ലോറി ഓടിക്കും, റിപ്പയറിങ് ജോലികള്‍ ചെയ്യും. 16 വര്‍ഷം വീട് വിട്ട് പലയിടത്തും കറങ്ങി. ഇപ്പോള്‍ എറണാകുളം ഗാന്ധിനഗറില്‍ താമസിക്കുമ്പോഴാണ് കടവന്ത്രയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് ഉണ്ടായിരിക്കുന്നത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഷാഫി ഒന്നും സമ്മതിച്ചിരുന്നില്ല. പല കഥകളും പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചു. ഇതോടെ ശാസ്ത്രീയ തെളിവുകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും ശേഖരിച്ചു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം പത്തനംതിട്ട ജില്ലയിലേക്ക് എത്തി. അവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷനും ശേഖരിച്ച് നടത്തിയ അന്വേഷണം ദമ്പതിമാരിലേക്ക് എത്തി. അവരെ ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആ മൊഴികള്‍ അടിസ്ഥാനമാക്കി ചോദ്യംചെയ്തപ്പോളാണ് ഷാഫി കുറ്റംസമ്മതിച്ചതെന്നും കമ്മിഷണര്‍ പറഞ്ഞു.

Back to top button
error: