CrimeNEWS

‘ശ്രീദേവി’ എന്ന വ്യാജ പ്രൊഫൈല്‍ വഴി ബന്ധം സ്ഥാപിച്ചു; ഐശ്വര്യം വരുമെന്ന് വിശ്വസിപ്പിച്ച് ലൈലയെ ലൈംഗികമായി ഉപയോഗിച്ചു

കൊച്ചി: കുടുംബത്തിന് ഐശ്വര്യം കിട്ടാനെന്ന് പറഞ്ഞ് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി, ലൈലയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായും വെളിപ്പെടുത്തല്‍. ആഭിചാരക്രിയകളുടെ ഭാഗമെന്നു വിശ്വസിപ്പിച്ചായിരുന്നു ഇത്.

നരബലിയുടെ ആസൂത്രകന്‍ പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ് എന്ന മുഹമ്മദ് ഷാഫി, ‘ശ്രീദേവി’ എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് തിരുമ്മു ചികിത്സകനായ ഭഗവല്‍ സിങ്ങുമായി പരിചയപ്പെടുന്നത്. റഷീദ് എന്ന സിദ്ധനെ കണ്ടാല്‍ വീട്ടില്‍ ഐശ്വര്യം ഉണ്ടാകാന്‍ വഴിയുണ്ടാകുമെന്ന് ഇയാള്‍, സിങ്ങിനെ പറഞ്ഞു ധരിപ്പിച്ചു.
തുടര്‍ന്ന് റാഷിദ് എന്ന സിദ്ധന്റേതെന്ന പേരില്‍ ഷാഫി തന്റെ തന്നെ നമ്പര്‍ സിങ്ങിനു നല്‍കി. തുടര്‍ന്ന് സിദ്ധനായി ഷാഫി, ദമ്പതികള്‍ക്ക് മുന്നില്‍ രംഗപ്രവേശം ചെയ്തു. ആഭിചാരകര്‍മത്തിന്‍െ്‌റ ഭാഗമായി എന്നു പറഞ്ഞ് ഭര്‍ത്താവായ ഭഗവല്‍ സിങ്ങിന്റെ മുന്നില്‍വെച്ചാണ് ഷാഫി ലൈലയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. കൂടുതല്‍ ഐശ്വര്യം കിട്ടാന്‍ നരബലി വേണമെന്ന് ഇയാള്‍ ദമ്പതികളെ വിശ്വസിപ്പിച്ചു.

നരബലിക്കായി സ്ത്രീകളെ എത്തിച്ചതും ഷാഫി തന്നെയാണ്. ജോലിക്കൊന്നും പോകാതെ അലഞ്ഞുതിരിഞ്ഞ് നടക്കുക ശീലമാക്കിയ ഷാഫി, ഇതിനിടെയാണ് ഇരകളായ സ്ത്രീകളെ കണ്ടെത്തിയത്. കാലടിയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ തൃശൂര്‍ വാഴാനി സ്വദേശിനിയായ റോസ്ലി (49)യെയാണ് ആദ്യം ഇരയാക്കിയത്.

ജൂണ്‍ മാസത്തിലാണ് റോസ്ലിയെ നരബലിക്ക് വിധേയയാക്കുന്നത്. എന്നാല്‍, ശാപം കാരണം നരബലി ഫലിച്ചില്ലെന്ന് ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് വീണ്ടും ബലിക്കായി കൊച്ചി പൊന്നുരുന്നിയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയായ പത്മ(52)യെ തിരുവല്ലയിലെത്തിക്കുന്നത്. തെറ്റിദ്ധരിപ്പിച്ചാണ് പത്മയെയും ഷാഫി ഇലന്തൂരിലെത്തിച്ചത്. തുടര്‍ന്ന് ഇവരെയും കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ച് കുഴിച്ചിടുകയായിരുന്നു.

പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ നരബലിയുടെ ചുരുളഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി, തിരുവല്ല സ്വദേശികളായ ദമ്പതികളായ ഭഗവല്‍ സിങ്, ലൈല എന്നിവര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇവരുടെ ഇരകളായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ദക്ഷിണമേഖല ഐ.ജി: പി. പ്രകാശ് പറഞ്ഞു.

Back to top button
error: