Breaking NewsNEWS

ഇലന്തൂരിലേത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി

ലണ്ടന്‍: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കുവേണ്ടി രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചുമൂടി എന്ന വിവരമാണ് പുറത്തുവന്നത്. രോഗാതുരമായ മനസ്സാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയൂ. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളെയും ആഭിചാരക്രിയകളെയും കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പത്തിനുവേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിനു ചിന്തിക്കാന്‍ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ തിരിച്ചറിയാനും പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം. ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും യൂറോപ്പ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

കടവന്ത്ര പൊലീസില്‍ സെപ്റ്റംബര്‍ 26നു റജിസ്റ്റര്‍ ചെയ്ത മിസിങ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് നരബലിയുടെ ചുരുളഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

Back to top button
error: