CrimeNEWS

മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ എൻഐഎ പരിശോധന

മലപ്പുറം : മഞ്ചേരിയിൽ ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. ഓഫീസിൽ സൂക്ഷിച്ച വിവിധ രേഖകളാണ് പരിശോധിക്കുന്നത്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും രേഖരിക്കുന്നുണ്ട്. രാത്രിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തിയത്. നേരത്തെ പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ പിഎഫ്ഐ സ്ഥാപനങ്ങൾ പൂട്ടി സീൽ വെച്ചിരുന്നു. എന്നാൽ അപ്പോഴും  ഗ്രീൻവാലിയിൽ നടപടിയൊന്നുമുണ്ടായിരുന്നില്ല. നിരോധനമേർപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഇവിടെയും കേന്ദ്ര സംഘമെത്തിയത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു നടപടിക്രമങ്ങൾ.

പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും അടുത്ത അഞ്ച് വർഷത്തേക്ക് നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഐഎസ് അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് 8 അനുബന്ധ സംഘടനകൾക്കും പിഎഫ്ഐക്കും നിരോധനമേർപ്പെടുത്തിയ കേന്ദ്രം വ്യക്തമാക്കുന്നത്.

നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടം അനുസരിച്ച് കേന്ദ്രം തുടർ നടപടി ആരംഭിച്ചിട്ടുണ്ട്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമയെ ട്രൈബ്യൂണലിന്‍റെ അധ്യക്ഷനാക്കിയാണ് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനമിറക്കിയത്. ആറ് മാസത്തിനകം ട്രൈബ്യൂണല്‍ കേന്ദ്ര നടപടി പരിശോധിച്ച് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികൾ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും. പോപ്പുലർ ഫ്രണ്ടിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാൻ അവസരമുണ്ടാകും.

അതിനിടെ, പോപ്പുലർ ഫ്രണ്ടിനെതിരെയായ എൻഐഎ കേസിൽ ജാമ്യം ആവശ്യപ്പെട്ട് പ്രതിയായ പോപ്പുലർ ഫ്രണ്ട് ദേശീയ അധ്യക്ഷൻ ഇ അബൂബക്കർ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യം. ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും അതിനാൽ ഇനി ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ പറയുന്നു. അബൂബക്കറിനായി മകൻ അമൽ തഹസീനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് നാളെ കോടതി പരിഗണിക്കും.

Back to top button
error: