CrimeNEWS

ഹോണ്‍ മുഴക്കിയതിലെ വിരോധം: രണ്ടരവയസുകാരിക്കും പിതാവിനും മര്‍ദനമെന്ന് പരാതി

തിരുവനന്തപുരം: ബൈക്കിലെ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ യുവാവിനെയും രണ്ടര വയസുകാരി മകളെയും ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി. ആറ്റിങ്ങല്‍ കോരാണി ദേവാമൃതത്തില്‍ എസ്.ബിജു (40) ആണ് പരാതിക്കാരന്‍. പരാതി നല്‍കിയെങ്കിലും പോലീസ് തെറ്റായി ആണ് കേസ് റജിസ്റ്റര്‍ ചെയ്‌തെന്ന് ആരോപിച്ച് ബിജു റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. കഴിഞ്ഞ മാസം 26 ന് വൈകിട്ട് നാലരയോടെ ആറ്റിങ്ങല്‍ പാലസ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. രണ്ടര വയസ്സുള്ള മകളുമായി ബൈക്കില്‍ വരുമ്പോള്‍ ഹോണ്‍ അടിച്ചതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വഴക്കുണ്ടാക്കിയെന്നും ഇടിച്ചിടാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

അപകടമുണ്ടാകാതിരിക്കാന്‍ വഴിയരികില്‍ ബൈക്ക് നിര്‍ത്തി. തൊട്ടു മുന്നില്‍ കൊണ്ടു നിര്‍ത്തിയ ഓട്ടോയില്‍നിന്ന് ഡ്രൈവറും മറ്റൊരാളും ഇറങ്ങി വന്ന് മര്‍ദ്ദിക്കുകയായിരുന്നുവത്രേ. ആക്രമണത്തില്‍ കുട്ടിക്ക് അടി കൊണ്ടതോടെ ബൈക്കില്‍നിന്ന് ഇറങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ചതായും ബൈക്കില്‍നിന്ന് താഴെ വീഴാന്‍ പോയ കുട്ടിയെ വഴിയാത്രക്കാരിയാണ് രക്ഷപ്പെടുത്തിയതെന്നും ബിജു എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന രണ്ടു വനിതാ പൊലീസുകാരെ വിവരം അറിയിച്ച ശേഷം കുട്ടിയുമായി ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും മോശം അനുഭവമാണുണ്ടായതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ഓട്ടോ ഡ്രൈവറോടൊപ്പമെത്തിയ ആള്‍ സ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തുകയും പോലീസുകാര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്‌തെന്നും ബിജു പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം ബൈക്കിന്റെ രേഖകളെല്ലാം വാങ്ങിയ ശേഷമാണ് വിട്ടയച്ചതെന്നും എന്നാല്‍, ഓട്ടോറിക്ഷയുടെ രേഖകളൊന്നും പരിശോധിക്കാന്‍ പോലീസ് തയാറായില്ലെന്നും പരാതിയിലുണ്ട്.

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആറ്റിങ്ങല്‍ പോലീസ് തയാറാകാത്തതിനാല്‍ ദൃശ്യങ്ങള്‍ സഹിതമാണ് എസ്.പിക്കു പരാതി നല്‍കിയത്. വഴിയരികില്‍ അടിപിടിയുണ്ടാക്കിയതിനാണു പോലീസ് കേസെടുത്തതെന്നും തന്നെയും മകളെയും മര്‍ദ്ദിച്ചതു സംബന്ധിച്ച പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും ബിജു പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. പൊതുനിരത്തില്‍ അടിപിടി കൂടിയതിന് രണ്ട്ുപേരുടേയും പേരില്‍ കേസെടുത്തതായും പോലീസുകാര്‍ മോശമായി പെരുമാറിയിട്ടില്ലെന്നും ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു.

 

Back to top button
error: