CrimeNEWS

11 വയസുകാരിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ശൗചാലയത്തില്‍ ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: പതിനൊന്നുവയസുകാരിയെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലെ ശൗചാലയത്തിലായിരുന്നു സംഭവം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്രീയ വിദ്യാലയ സമിതിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് മുറിയിലേയ്ക്ക് പോകുകയായിരുന്ന കുട്ടി 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുമായി അബദ്ധത്തില്‍ കൂട്ടിയിടിച്ചിരുന്നു. പിന്നാലെ കുട്ടി ക്ഷമാപണം നടത്തിയെങ്കിലും ആണ്‍കുട്ടികള്‍ ഉപദ്രവിക്കുകയായിരുന്നു. ശൗചാലയത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം അവര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് സംഭവം മൂടിവെക്കാനും ആണ്‍കുട്ടികളെ രക്ഷിക്കാനും സ്‌കൂളിലെ അധ്യാപിക ശ്രമിച്ചെന്നും വിഷയത്തില്‍ ഇടപെട്ട ഡല്‍ഹി വനിതാ കമ്മീഷന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വനിതാ കമ്മിഷന്‍ ഇടപെട്ടതിന് പിന്നാലെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിജീവിത പോലീസിനെ സമീപിച്ചത്. വനിതാ കമ്മിഷന്‍, ഡല്‍ഹി പോലീസിനും സ്‌കൂള്‍ പ്രിന്‍സിപ്പലിനും നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവം നടന്ന് ഇത്ര നാളായിട്ടും പോലീസില്‍ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് സ്‌കൂള്‍ അധികൃതരോട് കമ്മിഷന്‍ ചോദിച്ചു.

ഇരയായ കുട്ടിയോ മാതാപിതാക്കളോ സംഭവം പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നില്ലെന്നാണ് കേന്ദ്രീയ വിദ്യാലയ സമിതി വ്യക്തമാക്കുന്നത്. രക്ഷിതാക്കളുടെ യോഗത്തിലും സംഭവം ചര്‍ച്ചയായില്ലെന്നും സ്ഥാപന വക്താവ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിദ്യാര്‍ഥികള്‍ ഉപദ്രവിച്ച വിവരം അധ്യാപികയെ അറിയിച്ചിരുന്നെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ പറഞ്ഞു. എന്നാല്‍, സംഭവം മൂടിവെക്കാനാണ് അധ്യാപിക ശ്രമിച്ചതെന്ന് കുട്ടി വ്യക്തമാക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. തലസ്ഥാന നഗരിയിലെ കുട്ടികള്‍ സ്‌കൂളുകളില്‍ പോലും സുരക്ഷിതരല്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ കടുത്ത നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Back to top button
error: