NEWSWorld

അഞ്ചല്‍ സ്വദേശിയായ 14കാരി ബിയര്‍ കുടിച്ച്‌ സമനില തെറ്റി റോഡിലിറങ്ങി, യുവാക്കള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പ്രചാരണം

ബിയര്‍ കുടിച്ച്‌ ലക്കുകെട്ട പതിനാലുകാരി റോഡിലിറങ്ങി സമനില തെറ്റിയ നിലയിൽ പെരുമാറി. അയല്‍ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ എടുത്ത് കഴിച്ച പെണ്‍കുട്ടിയാണ് സമനില തെറ്റി റോഡിലിറങ്ങിയത്.

അപകടം തിരിച്ചറിഞ്ഞ പരിസരവാസികളായ യുവാക്കള്‍ കുട്ടിയെ കാറില്‍ കയറ്റി വീട്ടിലെത്തിച്ചു. എന്നാല്‍ ഇതിനിടെ, പെണ്‍കുട്ടിയെ യുവാക്കള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പ്രചാരണം നാടാകെ പരക്കുകയായിരുന്നു.

അഞ്ചല്‍ ഏരൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്ഥലത്ത് പരിസരവാസികള്‍ ഒത്തുകൂടിയിരുന്നു. ഇതിനി​ടെയാണ് പെണ്‍കുട്ടി ബിയര്‍ കഴിച്ച്‌ റോഡിലിറങ്ങി മദ്യപാനികളേപ്പോലെ പെരുമാറിയത്. തുടര്‍ന്ന്, പരിസരവാസികളായ യുവാക്കള്‍ കാറില്‍ കയറ്റി പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചശേഷം കതക് അടച്ചിട്ടു. ഇതിനിടെ, പെണ്‍കുട്ടിയെ ആരോ കാറില്‍ കയറ്റിക്കൊണ്ടുപോയി എന്ന വാര്‍ത്ത നാട്ടില്‍ പ്രചരിച്ചു.

ഇതിന് പിന്നാലെ, നാട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, വാതില്‍ തള്ളിത്തുറന്ന നാട്ടുകാര്‍ ബോധരഹിതയായ പെണ്‍കുട്ടിയെയാണ് കണ്ടത്. ഇതോടെയാണ്, യുവാക്കള്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത പ്രചരിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പെണ്‍കുട്ടിയെ പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ച്‌ പരിശോധനക്ക് വിധേയയാക്കിയെങ്കിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്താനായില്ല. ബോധം വീണ്ടെടുത്ത ശേഷം പോലീസും ഡോക്ടര്‍മാരും വിവരങ്ങള്‍ ചോദിച്ചുവെങ്കിലും ഒന്നും അറിയില്ലെന്ന് പെണ്‍കുട്ടി മറുപടി നല്‍കി. പിന്നീട്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സലിങ്ങില്‍ താന്‍ ബിയര്‍ കഴിച്ച്‌ സ്വബോധം നഷ്ടപ്പെട്ടതാണെന്നും തന്നെ ആരും പീഡിപ്പിച്ചില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കുകയായിരുന്നു.

Back to top button
error: