Breaking NewsNEWS

വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികളുമായി വരുകയായിരുന്ന ടൂറിസ്റ്റ് ബസ് സൂപ്പര്‍ ഫാസ്റ്റിന് പിന്നിലിടിച്ച് മറിഞ്ഞ് 8 പേര്‍ മരിച്ചു

പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍ടി.സി. ബസിന് പിറകിലിടിച്ച് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു. സൂപ്പര്‍ഫാസ്റ്റ് ബസ് കൊട്ടാരക്കരയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.

ദേശീയപാത വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമാണ് ഇന്നു പുലര്‍ച്ചെ 12ന് അപകടം. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന 3 പേരും ടൂറിസ്റ്റ് ബസിലെ 5 യാത്രക്കാരുമാണു മരിച്ചത്.

സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിയപ്പോള്‍ രണ്ട് അധ്യാപകരും ഒരു വിദ്യാര്‍ഥിയുമടക്കം മൂന്നുപേര്‍ ബസിനടിയിലുണ്ടായിരുന്നു.

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു.
കീഴ്‌മേല്‍ മറിഞ്ഞ ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കെ.എസ്.ആര്‍.ടി.സി ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മരിച്ചവരില്‍ രണ്ടുപേര്‍ കെ.എസ്.ആര്‍.ടി.സി ബസിലെയും നാലുപേര്‍ ടൂറിസ്റ്റ് ബസിലെയും യാത്രക്കാരാണ്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി.

Back to top button
error: