CrimeNEWS

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ മയക്കുമരുന്ന് ഇടപാട്; കാലടി സ്വദേശി പിടിയില്‍

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ ആയിരം കോടിയുടെ ലഹരി കടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍. മുംബൈ തുറമുഖം വഴി 1476 കോടിയുടെ മയക്കുമരുന്നു കടത്തിയകേസിലാണ് വാഷിയിലെ ‘യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ്’ മാനേജിങ് ഡയറക്ടര്‍ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിനെ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ‘മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ്’ ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം ആരംഭിച്ചു.

ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. 198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്നും അടക്കമുള്ള ലഹരിവസ്തുക്കളാണ് മുംബൈയില്‍ പിടിച്ചെടുത്തത്. കഴിഞ്ഞമാസം 30 നാണ് പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച ലഹരിയുമായി എത്തിയ ട്രക്ക് പിടിയിലാകുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ ഉണ്ടായിരുന്നത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇവ എത്തിയിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടിയിലാകുന്നത്. എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകളും ട്രക്കിലുണ്ടായിരുന്നു. സംഭവത്തില്‍ വിജിനെ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിലിനെ ഡിആര്‍ഐ തിരയുന്നു. ഇടപാടില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണെന്ന് ഡി.ആര്‍.ഐ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇതെന്ന് ഡി.ആര്‍.ഐ വ്യക്തമാക്കി.

എന്നാല്‍, ലഹരിക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍ വിജിന്‍ വര്‍ഗീസ് പറഞ്ഞത്. മന്‍സൂര്‍ ആണ് ഓറഞ്ച് ഇറക്കുമതിയെക്കുറിച്ച് പറഞ്ഞതെന്നും, ഇടപാടുകളെല്ലാം നടത്തിയത് മന്‍സൂര്‍ ആണെന്നുമാണ് വിജിന്‍ പറയുന്നത്.

കോവിഡ് സമയത്ത്, മന്‍സൂര്‍ മുഖേന വിജിന്‍ ദുബായിലേക്ക് മാസ്‌ക് കയറ്റുമതി ചെയ്തിരുന്നതായി ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ മറവിലും ലഹരി കടത്തു നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പിന്നീട് മന്‍സൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് നല്ല ലാഭം നേടി. ഇതോടെ പരസ്പര ധാരണയോടെ വിജിനനും മന്‍സൂറും ഇതു തുടര്‍ന്നു.

വാട്‌സാപ് വഴിയാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. പരിശോധനയില്‍നിന്ന് രക്ഷപ്പെടുന്നതിനായി പര്‍ച്ചേസ് ഓര്‍ഡര്‍ ഉണ്ടാകില്ല. ലാഭത്തിന്റെ 70% വിജിനും 30% മന്‍സൂറുമാണ് പങ്കിട്ട് എടുത്തിരുന്നതെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിന്റെ സഹോദരന്‍ ജിബിന്‍ വര്‍ഗീസുമായി ചേര്‍ന്നാണ് മോര്‍ ഫ്രഷ് എന്ന കമ്പനി മന്‍സൂര്‍ ആരംഭിച്ചത്.

 

 

 

 

Back to top button
error: