BusinessTRENDING

ബിഎസ്എൻഎൽ 4ജി നവംബറിൽ, 5ജിയും ഉടന്‍

ദില്ലി: ബിഎസ്എൻഎൽ 4ജി സേവനങ്ങൾ നവംബർ മാസത്തോടെ ലഭ്യമായി തുടങ്ങുമെന്ന് വിവരം. ഈ 4ജി നെറ്റ്‌വർക്ക് സംവിധാനം അടുത്തവർഷം ഓഗസ്റ്റ് മാസത്തോടെ 5ജി ആക്കി പരിഷ്കരിക്കും. അടുത്ത 18 മാസം കൊണ്ട് 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ അവതരിപ്പിക്കുമെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പികെ പുർവർ പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി നെറ്റ്‌വർക്ക് സംവിധാനമാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ഇതിനായി ടിസിഎസിന്റെയും, സി-ഡോട് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന്റെയും സഹായം ബിഎസ്എൻഎൽ തേടുന്നുണ്ട്. അടുത്തവർഷം സ്വാതന്ത്ര്യദിനത്തിന് മുൻപ് ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കണം എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. ഈ സമയപരിധി മുൻനിർത്തി തന്നെയാണ് തങ്ങളുടെ പ്രവർത്തനമെന്ന് ബിഎസ്എൻഎൽ ചെയർമാൻ പറഞ്ഞു. ലോകത്ത് ടെലികോം കമ്പനികൾക്ക് ഏറ്റവും കുറഞ്ഞ എ ആർ പി യു ( ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം) ഉള്ളത് ഇന്ത്യയിൽ ആണെന്നും, ഇത് കമ്പനികളുടെ നിലനിൽപ്പിന് സഹായകരമാണോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനവ്യാപകമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിഎസ്എന്‍എല്‍ 4ജിയുടെ ട്രയല്‍ റണ്‍ (BSNL 4G trial run ) ഓഗസ്റ്റ് മാസത്തോടെ കേരളത്തിലെ നാല് നഗരങ്ങളില്‍ ആരംഭിച്ചിരുന്നു. ഏറെ കാലതാമസം നേരിട്ട 4ജി ലോഞ്ച് ഇപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി (ടിസിഎസ്) സഹകരിച്ചാണ് നടക്കുന്നത്. ചൈനീസ് വിതരണക്കാരുടെ പങ്കാളിത്തത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നേരത്തെയുള്ള ടെന്‍ഡര്‍ ഒഴിവാക്കുകയായിരുന്നു. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ടിസിഎസ് ട്രയല്‍ റണ്‍ നടത്തി.

‘ട്രയല്‍ ലോഞ്ചിനായി കേരളത്തിനായി ആകെ 800 ടവറുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും ആണ് 4ജി ടവറുകള്‍ കൂടുതലുള്ളത്. പരമാവധി മൊബൈല്‍ ട്രാഫിക് ഉള്ള നഗരപ്രദേശങ്ങളിലാണ് ട്രയല്‍ റണ്‍ കേന്ദ്രീകരിച്ചിരിന്നത്. സ്വകാര്യ ടെലികോം കമ്പനികള്‍ ഇതിനകം തന്നെ 5ജി സേവനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ടെലികോം രംഗത്ത് വലിയ വിപ്ലവങ്ങള്‍ നടക്കുമ്പോളും അപ്ഡേറ്റാവാത്തതിന്‍റെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടയിലാണ് ബിഎസ്എന്‍എല്‍ 4ജി നവംബറില്‍ അവതരിപ്പിക്കുന്നത്.

Back to top button
error: