IndiaNEWS

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കും

ദില്ലി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കും. പിഎഫ്‌ഐ ഓഫീസുകളില്‍ നടത്തിയ റെയിഡില്‍ വയര്‍ലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എന്‍ഐഎ. താലിബാന്‍ മാതൃക മതമൗലികവാദം പിഎഫ്‌ഐ പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ കിട്ടിയതായും എന്‍ഐഎ അവകാശപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎ നടത്തിയ ഓപ്പറേഷനില്‍ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയില്‍ എത്തിച്ച നേതാക്കളെ എന്‍ഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിന്‍കര്‍ ഗുപ്തയുടെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു എന്‍ഐഎ ചോദ്യങ്ങള്‍ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകള്‍ വഴി പിഎഫ്‌ഐ പണം ശേഖരിച്ചതിന്റെ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. കൊലപാതകങ്ങളില്‍ എന്‍ഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കും.

താലിബാന്‍ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകള്‍ റെയിഡില്‍ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലര്‍ ഭീകരസംഘടനകളുമായി സമ്പര്‍ക്കത്തിലായിരുന്നു. തെലങ്കാനയില്‍ നടത്തിയ അന്വേഷണത്തില്‍ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്കുന്നു എന്ന സൂചനയും ഈ അന്വേഷണത്തില്‍ കിട്ടിയതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. റെയ്ഡില്‍ ജിപിഎസ് സംവിധാനവും വയര്‍ലസ് സെറ്റുകളും പിടിച്ചെടുത്തു. കടല്‍യാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

ദില്ലിയില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പിഎഫ്‌ഐ നേതാക്കളെ ഇഡി അറസ്റ്റു ചെയ്തു. ആസമില്‍ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു പേരുടെ അറസറ്റും രേഖപ്പെടുത്തി. പിഎഫ് ഐ നിരോധിക്കാന്‍ പുതിയ റിപ്പോര്‍ട്ട് എന്‍ഐഎ കൈമാറും എന്നാണ് സൂചന. രണ്ടു തവണ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് എന്‍ഐഎ നല്കിയിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനം കേന്ദ്രസര്‍ക്കാര്‍ അലോചിക്കും എന്നാണ് ഉന്നതവൃത്തങ്ങള്‍ നല്കുന്ന സൂചന.

Back to top button
error: