KeralaNEWS

ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍; അപേക്ഷ അന്വേഷണം കൂടാതെ തള്ളരുത്: ഹൈക്കോടതി

കൊച്ചി: ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള അപേക്ഷകള്‍ ഒരു അന്വേഷണവും കൂടാതെ തള്ളരുതെന്ന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി രജിസ്ട്രാര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. ചട്ടങ്ങള്‍ കൃത്യമായി പാലിച്ചു മാത്രമേ ഇക്കാര്യത്തില്‍ നടപടിയെടുക്കാവൂ എന്ന് രജിസ്ട്രര്‍മാര്‍ക്കു നിര്‍ദേശം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജനന സര്‍ട്ടിഫിക്കറ്റിലെ എന്തെങ്കിലും കാര്യം തിരുത്താനോ നേരത്തെ നല്‍കിയ വിവരം റദ്ദാക്കാനോ അപേക്ഷ ലഭിച്ചാല്‍ രജിസ്ട്രാര്‍മാര്‍ അന്വേഷണം നടത്തണം. അപേക്ഷ അപ്പാടെ തള്ളുന്ന നടപടി പാടില്ല. ഇതു വ്യക്തമാക്കി രജിസ്ട്രാര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു.

ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലിനു നല്‍കിയ അപേക്ഷ തള്ളിയ നടപടിക്കെതിരെ അമേരിക്കയില്‍ ജോലി ചെയ്യുന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനാണ്, സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഗൈനക് രജിസ്ട്രല്‍ ഹാജരാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി അധികൃതര്‍ ഇതു തള്ളുകയായിരുന്നു. ആശുപത്രിയില്‍നിന്നു ഗൈനക് രജിസ്റ്റര്‍ ലഭിച്ചില്ലെന്നും പകരം സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ഇതില്‍ ജനന തീയതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരി പറഞ്ഞു.

ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്നും ഇത്തരത്തില്‍ അപേക്ഷ ലഭിച്ചാല്‍ അവര്‍ പരിഗണിക്കാതിരിക്കരുതെന്നും സര്‍ക്കാര്‍ നിലപാട് അറിയിച്ചു. തുടര്‍ന്നാണ് ഇതു വ്യക്തമാക്കി രജിസ്ട്രാര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്.

 

Back to top button
error: