KeralaNEWS

മന്ത്രി ജി.ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ചു, വട്ടപ്പാറ സി ഐ, ഡി. ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റി

ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സി ഐ ഗിരിലാലിനെ സ്ഥലംമാറ്റി. ഇയാളെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയതായി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഗിരിലാല്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറിയതായി കാട്ടി മന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

സി.ഐ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്. മന്ത്രി സംയമനം പാലിക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐ മന്ത്രിയോട് അനാവശ്യമായി തട്ടിക്കയറി എന്നാണ് പരാതി. മന്ത്രിയും ഗിരിലാലും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി.

രണ്ടാനച്ഛൻ പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്നു സിഐ മറുപടി പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനായി. സിഐയും അതേ ഭാഷയില്‍ മറുപടി നൽകി.

മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഫ്ലാറ്റിൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടത്. തന്റെ മണ്ഡലത്തിലെ കേസായതിനാലാണ് നേരിട്ടു വിളിക്കുന്നതെന്നു മന്ത്രി ഫോണിൽ പറയുന്നുണ്ട്.

ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തർക്കത്തിനു തുടക്കമിടുന്നത്. രണ്ടാം ഭർത്താവ് പീഡിപ്പിച്ചു എന്നു പറയുമ്പോൾ ന്യായം നോക്കി നടപടിയെടുക്കുമെന്ന് എങ്ങനെയാണ് പറയുന്നതെന്നും താൻ കേരളത്തിലല്ലേ ജീവിക്കുന്നതെന്നും സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ മന്ത്രി ചോദിക്കുന്നതോടെയാണ് തർക്കം രൂക്ഷമാകുന്നത്. ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോള്‍ ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിച്ചു. പരാതിയിൽ പറയുന്ന രണ്ടാം ഭർത്താവിനെ വീട്ടിൽനിന്ന് തൂക്കി എടുത്ത് സ്റ്റേഷനിൽ എത്തിച്ചാൽ തന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും ന്യായം നോക്കിയേ കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും സിഐ പറയുന്നു. താൻ ആരുടെയും പിരിവ് വാങ്ങി ജീവിക്കുന്നവനല്ല. നീ എന്നൊന്നും എന്നെ വിളിക്കരുത്. ആ രീതിയിൽ സംസാരിക്കരുത്. മണ്ഡലത്തിലെ വോട്ടർ പറയുന്നതുകേട്ട് അതുപോലെ നടപടിയെടുക്കാൻ കഴിയില്ലെന്നും സിഐ തിരിച്ചടിച്ചു.

രണ്ടാനച്ഛൻ 17–ാം തീയതിയാണ് 11 വയസ്സുള്ള കുട്ടിയുടെ കാലിൽ ചവിട്ടി പരുക്കേൽപ്പിച്ചത്. ഇന്നലെ മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ആദ്യം മൊഴി നൽകാൻ പരാതിക്കാരി തയാറായില്ലെന്നു പൊലീസ് പറയുന്നു. നിർബന്ധിച്ചശേഷമാണ് മൊഴി നൽകിയത്. ഭർത്താവിനു മാനസിക പ്രശ്നങ്ങളുള്ളതിന്റെ രേഖകൾ പരാതിക്കാരി ഹാജരാക്കി. ഭർത്താവിനെ തിരക്കി പൊലീസ് ഫ്ലാറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നാലാഞ്ചിറയിൽനിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ചികിത്സാ രേഖകൾ പരിശോധിച്ചു വരികയാണെന്നും അതിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Back to top button
error: